കൊച്ചി: ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നു. ബിസിസിഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചതോടെയാണ് താരത്തിന് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്.
അടുത്ത വര്‍ഷം സെപ്തംബറില്‍ ഈ കാലാവധി അവസാനിക്കും. ഇതോടെ ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ ശ്രീശാന്തിന് സാധിക്കും. ബിസിസിഐ ഓംബുഡ്സ്മാന് ഡി.കെ. ജെയിന്റേതാണ് ഉത്തരവ്. 2013 സെപ്തംബര്‍ 13നാണ് കോഴ വിവാദവുമായി ബന്ധപ്പെട്ട് താരത്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സുപ്രീം കോടതിയില്‍ ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് തെളിയുകയും
കളിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനും കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ ഉത്തരവ്. അതിനുശേഷം ഏപ്രിലില്‍ ശ്രീശാന്തിനെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീം കോടതി ബിസിസിഎയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം വിലക്ക് ഏഴ് വര്‍ഷ വിലക്കായി കുറച്ചതോടെ സെപ്തംബറിന് ശേഷം ബിസിസിഐ സംഘടിപ്പിക്കുന്ന ഏത് ടൂര്‍ണമെന്റിലും കളിക്കാന്‍ ശ്രീശാന്തിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: