മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി തുടരും. അവസാന പട്ടികയിലെ ആറുപേരുമായുളള അഭിമുഖത്തിനുശേഷം കപില്‍ ദേവ് തലവനായ മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ശാസ്ത്രിയെ പരിശീലകനായി തെരഞ്ഞെടുത്തത്. ശാസ്ത്രിക്കിത് രണ്ടാമൂഴമാണ്.
രണ്ട് വര്‍ഷത്തേക്കാണ് ശാസ്ത്രിയുടെ കാലാവധി. 2021 ലെ ഐസിസി ടി ട്വന്റി ലോകകപ്പ് വരെ മുഖ്യ പരിശീലകനായി തുടരും.
അഭിമുഖത്തില്‍ ശാസ്ത്രിക്കാണ് കൂടുല്‍ മാര്‍ക്ക് ലഭിച്ചത്. ന്യൂസിലന്‍ഡിന്റെ മുന്‍ പരിശീലകന്‍ മൈക്ക് ഹെസ്സന്‍ രണ്ടാം സ്ഥാനത്തും ഓസീസ് മുന്‍ ഓള്‍ റൗണ്ടര്‍ ടോം മൂഡി മൂന്നാം സ്ഥാനും എത്തിയതായി കപില്‍ദേവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്യാപ്റ്റന്‍ കോഹ്‌ലിയുടെ അഭിപ്രായം തേടിയില്ലെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ റോബിന്‍ സിങ്, ഓസീസ് ഓള്‍ റൗണ്ടര്‍ ടോം മൂഡി, മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക് ഹെസ്സന്‍, മുന്‍ വിന്‍ഡീസ് ഓപ്പണര്‍ ഫില്‍ സിമണ്‍സ് എന്നിവരാണ് അവസാന പട്ടികയിലുണ്ടായിരുന്നത്. അഭിമുഖം തുടങ്ങുന്നതിന് മുമ്പേ സിമണ്‍സ് പിന്മാറി.
ഇംഗ്ലണ്ട് ലോകകപ്പോടെ രവിശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. രണ്ടായിരത്തോളം അപേക്ഷകള്‍ ലഭിച്ചു. 45 ദിവസം കാലാവധി നീട്ടിക്കൊടുത്തതിനെ തുടര്‍ന്നാണ് ശാസ്ത്രി ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസില്‍ പര്യടനം നടത്തുന്നത്.
രവി ശാസ്ത്രി 2014 മുതല്‍ 2016 വരെ ഇന്ത്യന്‍ ടീമിന്റെ ഡയക്ടറായിരുന്നു. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അനില്‍ കുംബ്ലെ രാജിവച്ചതിനെ തുടര്‍ന്നാണ് രവി ശാസ്ത്രി ആദ്യമായി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്. ശാസ്ത്രിയുടെ ശിക്ഷണത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടി. ദക്ഷിണാഫ്രിക്കയിലും ഇന്ത്യ പരമ്പര സ്വന്തമാക്കി.
2017 ജൂലൈ മുതല്‍ ശാസ്തിയുടെ കീഴില്‍ ഇന്ത്യ കളിച്ച 21 ടെസ്റ്റുകളില്‍ 13ലും വിജയം നേടി. 52.38 ആണ് വിജയശതമാനം. ടി ട്വന്റിയില്‍ 36 മത്സരങ്ങളില്‍ 25 ലും വിജയിച്ചു. വിജയശതമാനം: 69.44. അറുപത് ഏകദിനങ്ങളില്‍ 43 വിജയങ്ങള്‍ നേടി. 71.67 ആണ് വിജയശതമാനം.
















