തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസില്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു. ശ്രീറാം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റമാണ് പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
റിമാന്‍ഡ് റിപ്പോര്‍ട്ട് മജിസ്ട്രേറ്റിന് കൈമാറും. പ്രധാന സാക്ഷിയായ അപകടസമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഹ ഫിറോസ് എന്ന യുവതിയുടെ രഹസ്യമൊഴി വഞ്ചിയൂര്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ദ്യക്സാക്ഷികളുടെയും, സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ശ്രീറാമാണ് കാര്‍ ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇതിനു ശേഷമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ ബൈക്കില്‍ ശ്രീറാമിന്റെ കാര്‍ ഇടിച്ച് അപകടം നടക്കുന്നത്. പഠനാവശ്യത്തിനായുള്ള അവധിക്ക് ശേഷം കഴിഞ്ഞ ദിവസാണ് ഇദ്ദേഹത്തെ സര്‍വ്വേ ഡയറക്ടറായി നിയമിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനം എടുക്കുന്നത്.
അതേസമയം അപകടമുണ്ടാക്കിയത് ഉന്നത ഉദ്യോഗസ്ഥനാണ് എന്ന് വ്യക്തമായതോടെ അദ്ദേഹത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് മ്യൂസിയം പോലീസ് ആദ്യം സ്വീകരിച്ചതെന്നും ആരോപണമുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയ ശ്രീറാമിനെ ദേഹപരിശോധനയ്‌ക്ക് ശേഷം ഓണ്‍ലൈന്‍ ടാക്സില്‍ പോലീസ് പറഞ്ഞുവിട്ടു. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതിഷേധം ശ്ക്തമായതിനെ തുടര്‍ന്നാണ് പോലീസ് നടപടിയെടുക്കുന്നത്.
പോലീസ് സ്റ്റേഷനില്‍ നിന്നും നേരെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി അദ്ദേഹം അഡ്മിറ്റായി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തക്ക പരിക്കുകളൊന്നും ശ്രീറാമിനോ സുഹൃത്തിനോ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.
















