പാലക്കാട്: ഒറ്റപ്പാലം നഗരസഭയില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളിലെ പ്രതി ഭരണ കക്ഷിയിലെ കൗണ്‍സിലര്‍. സിപിഎം ഭരിക്കുന്ന ജില്ലയിലെ നഗരസഭകളിലൊന്നാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന മോഷണങ്ങൾ ഏറെയാണ്. ഏറ്റവും ഒടുവിലായി പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയുടെ ഓഫീസ് മുറിയില്‍ നിന്നാണ്, അവര്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 38000 രൂപ മോഷണം പോയത്. പ്രതിയെന്ന് കരുതപ്പെടുന്ന കൗണ്‍സിലര്‍ ഒരു പ്രധാന ചുമതല വഹിക്കുന്നവരാണ്.
സഹ പ്രവര്‍ത്തകര്‍, ജീവനക്കാര്‍, ഓഫീസിലിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ എന്നിവരെല്ലാം പലപ്പോഴായി മോഷണത്തിന് ഇരയായിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കാന്‍ പലരും തയ്യാറായിരുന്നില്ല. ഇതിന് മുമ്പ് അരപ്പവനും 14000 രൂപയും മോഷ്ടിക്കപ്പെട്ടപ്പോള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമൊന്നും ഉണ്ടായില്ല. മോഷണത്തിനിരയായ സ്ഥിരം സമിതി അധ്യക്ഷയും പ്രതിയെന്ന് കരുതുന്ന കൗണ്‍സിലറും സിപിഎമ്മുകാരാണെന്നതാണ് പ്രത്യേകത. ഇതിനിടെ സംഭവം ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. മോഷ്ടിക്കപ്പെട്ട തുക തിരിച്ച് കൊടുത്ത് സംഭവത്തെ ഒതുക്കി തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ തന്നെ ഓഫീസിനകത്ത് മോഷണം നടത്തുന്നത് ഒരു പക്ഷേ മറ്റൊരു നഗരസഭ ഓഫീസിലും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും വിവിധ സമരങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഭരണകക്ഷി ബോധപൂര്‍വം മൗനം പാലിക്കുകയാണ്, മോഷണ വിവരം അറിഞ്ഞിട്ടും അത് മറച്ച് വയ്‌ക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെ ഗത്യന്തരമില്ലാതെ പോലീസ് അന്വേഷണത്തിലെക്ക് നീങ്ങിയിരിക്കുകയാണ്.
















