യുദ്ധഭൂമിയില്‍ നിന്ന് വീണ്ടും ഞാണൊലികളും അട്ടഹാസവും ഉയര്‍ന്നു. രാമലക്ഷ്മണന്മാരുടെ പ്രചണ്ഡ ചാപധ്വനികളും സുഗ്രീവഹനുമദംഗദന്മാരുടെ അലര്‍ച്ചകളും വാനരസേനകകളുടെ ആര്‍പ്പു വിളികളും രാവണന് സുവ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞു. അതോടെ മേഘനാദന്‍ നടത്തിയ വിജയപ്രസ്താവനയില്‍ രാവണനും ഭാര്യമാര്‍ക്കും വിശ്വാസമില്ലാതെയായി. രാവണന്‍ പുത്രനെ കണക്കറ്റു ശകാരിച്ചു.
നാഗാസ്ത്രം പ്രയോഗിച്ച് ലക്ഷ്മണ സുഗ്രീവന്മാരേയും വാനരസേനകളേയും പോര്‍ക്കളത്തില്‍ വീഴ്‌ത്തിയത് വാസ്തവമാണെന്നും അവരെങ്ങനെയോ പാശബന്ധ വിമുക്തരായി എണീറ്റതാവാമെന്നും മേഘനാദന്‍ , രാവണനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ആ സമയത്താണ് രാവണനെ കാണാനായി ഒരു ചാരനെത്തിയത്. മേഘനാദന്‍ നാഗാസ്ത്രം കൊണ്ട് ശത്രു സൈന്യത്തെ വീഴ്‌ത്തിയതും അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഗരുഡനെത്തി അവരെ നാഗാസ്ത്ര ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതും അതോടെ രാമനും സംഘവും പൂര്‍വാധികം ശക്തിയോടെ യുദ്ധഭൂമിയില്‍ നില്‍ക്കുന്നതും ചാരന്‍ രാവണനെ അറിയിച്ചു. കൂടാതെ ധ്രൂമാക്ഷന്‍, മഹാപാര്‍ശ്വന്‍ എന്നീ രണ്ടു സേനാപതികള്‍ യുദ്ധക്കളത്തില്‍ നിന്ന് ഒളിച്ചോടി യ കാര്യവും ചാരന്‍ രാവണനോട് പറഞ്ഞു . ഉടന്‍ തന്നെ അവരെ ചിത്രവധം ചെയ്യാന്‍ രാവണന്‍ വിധിച്ചു.
ഇതറിഞ്ഞ മാല്യവാന്‍ അവര്‍ അപരാധികളല്ലെന്നും നാഥനില്ലാതെ വന്നപ്പോള്‍ യുദ്ധക്കളം വിട്ട് ഇറങ്ങിയതാണെന്നും രാവണനെ ബോധ്യപ്പെടുത്തി. യഥാര്‍ഥത്തില്‍ ശിക്ഷിക്കേണ്ടത് യുദ്ധഭൂമിയില്‍ നിന്ന് ഒളിച്ചോടിയത് മേഘനാദനാണെന്നും മാല്യവാന്‍ വാദിച്ചു.
ആ സമയത്തു തന്നെ ധൂമ്രാക്ഷനും മഹാപാര്‍ശ്വനുമുള്‍പ്പെടെയുള്ള ഏഴ് സേനാപതികള്‍ അനേകം സേനാംഗങ്ങളുമായി രാവണന്റെ ആജ്ഞയാല്‍ യുദ്ധത്തിന് പുറപ്പെട്ടു. രാവണ പക്ഷത്തു നിന്നു വന്നവരെ വിഭീഷണനാണ് രാമന്റെ സംഘത്തിന് പരിചയപ്പെടുത്തിയത്. പിന്നീടങ്ങോട്ട് ഘോര യുദ്ധമായിരുന്നു.
യുദ്ധം തുടങ്ങി. ഇരുപക്ഷവും തോറ്റു കൊടുക്കാതെ മുന്നേറി. നേരം രാത്രിയായി. രാക്ഷസന്മാരുടെ ദംഷ്‌ട്ര തപ്പിനോക്കി വാനരരും വാനരരുടെ വാല്‍ തപ്പി നോക്കി രാക്ഷസരും പരസ്പരം ആക്രമിച്ചു. ക്രമേണ രാക്ഷസപക്ഷത്തിന് നാശം കൂടിവന്നു.
സുഗ്രീവന്‍ ധൂമ്രാക്ഷനെ കണ്ണുകള്‍ ചൂഴ്ന്നശേഷം കഴുത്ത് ഞെരിച്ചും ഹനുമാന്‍ മഹാപാര്‍ശ്വന്റെ വയറു പിളര്‍ന്ന് മലര്‍ത്തിയിട്ട് നെഞ്ചില്‍ ചവിട്ടിയും അംഗദന്‍ മിത്രാന്തകന്റെ കൈകളൊടിച്ച ശേഷം ദേഹം ഞെക്കിയും മുക്കിയും നീലന്‍ മാലിയെ തലതല്ലിക്കീറി കാലില്‍ പിടിച്ചും നിലത്തു കുത്തിയും കാലപുരിക്ക് അയച്ചു, രാക്ഷസ സേനയെ മുഴുവനായും വാനരര്‍ നശിപ്പിച്ചു.
(തുടരും)
















