കണ്ണൂര്‍: തനിക്കും കുടുംബത്തിനുമെതിരെ സിപിഎം അപവാദപ്രചരണം നടത്തുകയാണെന്ന് ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ ഭാര്യയും മക്കളും. പാര്‍ട്ടി ഇത്തരം പ്രചരണങ്ങള്‍ തുടര്‍ന്നാല്‍ താനും മക്കളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും സാജന്റെ ഭാര്യ ബീന പറഞ്ഞു. സാജന്റെ ആത്മഹത്യക്ക് കാരണം നഗരസഭയോ പാര്‍ട്ടിയോ അല്ലെന്നും കുടുംബാംഗങ്ങളില്‍ ചിലര്‍ തന്നെയാണെന്നും ആരോപിച്ച് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബീന.
കുട്ടികള്‍ തനിക്കെതിരെ മൊഴി നല്‍കി എന്നത് തെറ്റായ പ്രചരണമാണ്. അപവാദപ്രചാരകര്‍ തന്റെ മക്കളുടെ ഭാവി ഓര്‍ക്കണമെന്നും ബീന പറഞ്ഞു. കള്ളം പ്രചരിപ്പിക്കുന്ന സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. സാജന്‍ പാറയിലിന്റെ കുടുംബത്തിനെതിരെ ദുഷ്പ്രചരണവുമായി സിപിഎമ്മും ദേശാഭിമാനിയും. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതല്ല ആത്മഹത്യയ്‌ക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
സാജന്‍ ഉപയോഗിച്ച മൂന്ന് സിം കാര്‍ഡുകളിലൊന്നില്‍ നിരന്തരമായി വിളി വന്ന സിം കാര്‍ഡ് സാജന്റെ കുടുംബത്തിലുള്ള മറ്റൊരാളാണ് ഉപയോഗിച്ചിരുന്നതെന്നാണ് പ്രചരിപ്പിക്കുന്നത്. സാജന്റെ ഡ്രൈവറുടെ ഫോണില്‍ നിന്ന് കഴിഞ്ഞ അഞ്ചര മാസത്തിനിടെ ഈ ഫോണിലേക്ക് 2400 ഓളം കോളുകള്‍ വന്നുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇത് കുടുംബത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തില്‍ ദേശാഭിമാനി വാര്‍ത്തയും നല്‍കി. സാജന്റെ ആത്മഹത്യക്കു ശേഷം സമൂഹത്തില്‍ സിപിഎമ്മിനെതിരെ ഉയര്‍ന്ന പ്രതിഷേധം പ്രതിരോധിക്കാനാണ് ആ കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകല്‍ പ്രചരിപ്പിക്കുന്നത്.
ഇത്തരം വാദമുഖങ്ങളുയര്‍ത്തുമ്പോഴും സാജനല്ല ഈ ഫോണ്‍ ഉപയോഗിച്ചതെന്നതിന് തെളിവുകളില്ലെന്നതും ശ്രദ്ധേയമാണ്. കോടികളുടെ ബിസിനസ്സ് നടത്തുന്ന സാജന്റെ ഫോണിലേക്ക് സന്തതസഹചാരിയായ ഡ്രൈവര്‍ നിരന്തരമായി വിളിക്കുന്നതില്‍ എന്തെങ്കിലും അസ്വാഭാവികത കാണാനാവില്ല. എന്നാല്‍ സാജന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ മറ്റൊരാളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ എളുപ്പമാണെന്ന് സിപിഎം കണക്ക് കൂട്ടുന്നു. ഭരണസ്വാധീനത്തില്‍ പോലീസിനെ ഉപയോഗിച്ച് വാദിയെ പ്രതിയാക്കാമെന്നതാണ് സിപിഎം നിലപാട്.
താന്‍ ചെയര്‍പേഴ്‌സന്റെ കസേരയിലിരിക്കുന്ന കാലത്തോളം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് പി.കെ. ശ്യാമള സാജനോട് പറഞ്ഞതായി ഭാര്യ ബീന പറഞ്ഞിരുന്നു. ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്ന് സാജന്റെ കുടുംബം ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ശ്യാമളയ്‌ക്കെതിരെ നടപടി ഉണ്ടാവുമെന്ന് ആന്തൂരിലെ വിശദീകരണ യോഗത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തള്ളിയ സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയായ ശ്യാമളയെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിച്ചത്.
സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായ സാജന്റെ കുടുംബത്തെ അപമാനിച്ചും ശ്യാമളയെ തുടര്‍ന്നും സംരക്ഷിക്കുമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നത് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
















