ഇന്ത്യാ വിഭജനത്തിനും കശ്മീര്‍ പ്രശ്‌നത്തിനും ഉത്തരവാദി മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പ്രസ്താവിച്ചത് പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് എംപിമാരെ ചൊടിപ്പിച്ചിട്ടുണ്ട്. ‘നെഹ്‌റുവിന്റെ നയങ്ങളാണ് പാക് അധീന കശ്മീര്‍ ഇന്ത്യയ്‌ക്ക് നഷ്ടമാകാന്‍ വഴിയൊരുക്കിയത്. ഹൈദരാബാദിലെ വിഘടനവാദം കൈകാര്യംചെയ്ത സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അതുപരിഹരിച്ചപ്പോള്‍ കശ്മീരിനെ നെഹ്‌റു കൈവിട്ടു.
പട്ടേലിന്റെ വാക്കുകള്‍ നെഹ്‌റു കേട്ടിരുന്നെങ്കില്‍ കശ്മീര്‍ വിഭജിക്കപ്പെടുമായിരുന്നില്ല. ഈ വാക്കുകളോടെ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ കന്നിപ്രസംഗം കശ്മീരിലെ രാഷ്‌ട്രപതി ഭരണം ആറുമാസം കൂടി നീട്ടാന്‍ ലോക്‌സഭയുടെ അനുമതിക്കുവേണ്ടിയിയിരുന്നു. കശ്മീര്‍ സന്ദര്‍ശിച്ച് അവിടുത്തെ അന്തരീക്ഷം വ്യക്തമായും ബോധ്യപ്പെട്ടതിനുശേഷമാണ് രാഷ്‌ട്രപതി ഭരണം നീട്ടുവാനുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം ജമ്മുകശ്മീര്‍ സംവരണ ഭേദഗതിബില്ലും അവതരിപ്പിക്കുകയുണ്ടായി. സംവരണത്തിന്റെ ആനുകൂല്യം അന്താരാഷ്‌ട്ര അതിര്‍ത്തികളില്‍ ജീവിക്കുന്നവര്‍ക്കും ലഭ്യമാക്കുന്ന ഭേദഗതിയാണ് പാസ്സാക്കിയെടുത്തത്.
നെഹ്‌റുവിന്റെ പേരുപരാമര്‍ശിക്കുന്നതില്‍ വേദനയുണ്ടെങ്കില്‍ ആദ്യ പ്രധാനമന്ത്രിയെന്ന് തിരുത്തിയേക്കാമെന്ന് പറഞ്ഞുകൊണ്ട് ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ ഒരുകാലത്ത് പ്രയാസമായിരുന്നെന്നും അമിത് ഷാ വിശദമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലെ ‘ഇന്ത്യ’ എന്ന ഭാഗം മറച്ചുവച്ചാണ് അവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. അതിലും ഗൗരവമായ പല പ്രത്യേകതകളും കശ്മീരില്‍ നിലനിന്നിരുന്നു. ഭാരതത്തിന്റെ ദേശീയപതാക പോലെതന്നെ കശ്മീരിന് പ്രത്യേക കൊടിയും ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നപോലെ കശ്മീരിന് മറ്റൊരു പ്രധാനമന്ത്രിയും നിയമവും എന്ന നിലയില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാക്കി കശ്മീരിനെ നിലനിര്‍ത്തി.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ ഒരുനിയമം കശ്മീരില്‍ നിലവില്‍വരണമെങ്കില്‍ അവിടുത്തെ അസംബ്ലിയില്‍ അതുപാസ്സാക്കണം. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുകള്‍ കശ്മീരിന് ബാധകമാകുമോ? സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ക്ക് അവിടെ താമസിക്കാനാകില്ല. ഒരു പാക്കിസ്ഥാനിയെ വിവാഹം ചെയ്താലും കശ്മീരിക്ക് പൗരത്വം സുരക്ഷിതമാണ്. എന്നാല്‍ ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തുള്ളവരെ വിവാഹം ചെയ്താല്‍ കശ്മീരികള്‍ക്ക് പൗരത്വം നഷ്ടമാകും. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരംഗത്തിന് കശ്മീരില്‍ പ്രവേശിക്കണമെങ്കില്‍ പ്രത്യേക എന്‍ഒസി എടുണം. ഈ നിയമങ്ങളോടെ ഒരു സ്‌റ്റേറ്റ് നിലനിന്നിരുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കോണ്‍ഗ്രസിനോ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിക്കോ ഒഴിഞ്ഞുമാറാന്‍ പറ്റുന്നതാണോ?
മറ്റുനാട്ടുരാജ്യങ്ങള്‍ എപ്രകാരമാണോ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത് അതേ വ്യവസ്ഥപ്രകാരമാണ് കശ്മീരും ഇന്ത്യയുടെ ഭാഗമായത്. നാട്ടുരാജ്യങ്ങളെ സ്വതന്ത്രഭാരതത്തില്‍ ലയിപ്പിക്കുന്നതിന് തീരുമാനമെടുക്കാനുള്ള അധികാരം അതാതു നാട്ടുരാജാക്കന്മാര്‍ക്കായിരുന്നു. ഇന്ത്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം അന്നത്തെ ഗവര്‍ണ്ണര്‍ ജനറല്‍ നാട്ടുരാജ്യത്തിന്റെ ലയനം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ആ പ്രദേശം ബന്ധപ്പെട്ട ഡൊമീനിയന്റെ അവിഭാജ്യഘടകമായിത്തീരും. ഇപ്രകാരം 1947 ഒക്ടോബര്‍ 26-ാം തീയതി ജമ്മുകശ്മീരിന്റെ ഇന്ത്യയോടുള്ള ലയനം ഗവര്‍ണ്ണര്‍ ജനറല്‍ അംഗീകരിച്ചതാണ്.
എന്നാല്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്നവര്‍ മുസ്ലീങ്ങളായതിനാല്‍ കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകണമെന്നതായിരുന്നു അവരുടെ താല്‍പര്യം. അതിനായി പാക്കിസ്ഥാന്‍ ഭരണാധികാരിയായിരുന്ന ജിന്ന പല പരിശ്രമങ്ങളും നടത്തി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയ ആവശ്യ വസ്തുക്കള്‍ കശ്മീരിലെത്തിക്കാതെ തടഞ്ഞു. സിയാക്കോട്ടുനിന്ന് ജമ്മുവിലേക്കുള്ള റെയില്‍വേ സര്‍വ്വീസ് നിര്‍ത്തലാക്കി. 1947 ഒക്ടോബര്‍ 22-ാം തീയതി അതിര്‍ത്തിപ്രദേശങ്ങളില്‍ പാര്‍ക്കുന്ന അപരിഷ്‌കൃതരായ 5000ല്‍ അധികം ഗോതവര്‍ഗക്കാരെ പിടിച്ചിളക്കി കശ്മീരിലേക്ക് വിട്ടു. പാക്കിസ്ഥാന്‍ പൗരന്മാരായ അവര്‍ കൂട്ടക്കൊലയും കയ്യേറ്റവും നടത്തി. മഹാരാജാവിന്റെ കീഴില്‍ സമാധാനപരമായും തികച്ചും സൗഹൃദത്തിലുമായിരുന്ന ഹിന്ദു, മുസ്ലീം ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരത്തി.
പാക്കിസ്ഥാനെ അനുകൂലിക്കുന്നവരുടെ സഹായവും ലഹളക്കാര്‍ക്കുണ്ടായതോടെ ബറാടുള്ള തുടങ്ങിയ പ്രദേശങ്ങള്‍ പിടിച്ചടക്കി. നവംബര്‍ 3ന് ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും രാജ്യരക്ഷാ മന്ത്രി ബല്‍ദേവ് സിങ്ങും കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കി കൂടുതല്‍ സൈന്യത്തെ അയച്ചു. കൊള്ളയും അക്രമവും നടത്തിവന്നിരുന്നവരെ പിറകോട്ട് തള്ളുകയായിരുന്നു നമ്മുടെ സേനയുടെ പ്രധാനപ്പെട്ട ജോലി. ഇതില്‍ സൈന്യം വിജയിച്ചുമുന്നേറുകയും നവംബര്‍ 17-ാം തീയതി ഇന്ത്യന്‍ സേന ഉറിയിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയോട് ചെറുത്തുനില്‍ക്കാന്‍ അക്രമികള്‍ക്ക് കഴിഞ്ഞില്ല.
നമ്മുടെ പട്ടാളക്കാര്‍ അക്രമികളെ പുറത്താക്കാനുള്ള ശ്രമം വിജയിച്ചുകൊണ്ടിരിക്കുമ്പോള്‍ പാക്കിസ്ഥാനുമായി ഒത്തുതീര്‍പ്പിന് വല്ലമാര്‍ഗവുമുണ്ടോയെന്ന് ആരായുകയായിരുന്നു നെഹ്‌റു. അദ്ദേഹവും അദ്ദേഹത്തിന് ഏറെ കടപ്പാടുള്ള മൗണ്ട് ബാറ്റനും ജിന്നയുമായി റാവല്‍പണ്ടിയിലും നെഹ്‌റുവും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ലിയാകത്ത് അലിഖാനുമായി ദല്‍ഹിയിലും സംഭാഷണം നടത്തി. ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ നെഹ്‌റു ഐക്യരാഷ്‌ട്ര സംഘടനാ രക്ഷാസമിതിയില്‍, കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് പരാതി ബോധിപ്പിച്ചു. ഐക്യരാഷ്‌ട്ര സഭയുടെ നിര്‍ദ്ദേശപ്രകാരം വെടിനിര്‍ത്തല്‍ ഫലത്തില്‍ വന്നു. ഈ സമയത്ത് സ്റ്റേറ്റിന്റെ അഞ്ചില്‍ രണ്ടുഭാഗം ലഹളക്കാരുടെ അധീനതയിലായിരുന്നു. ഈ സ്ഥലത്തെ അവര്‍ ‘ആസാദ് കശ്മീര്‍’ എന്ന് വിശേഷിപ്പിച്ചു.
പാക്കിസ്ഥാനെ പിന്‍തള്ളിക്കൊണ്ട് ഇന്ത്യന്‍ സൈന്യം മുന്നേറുമ്പോള്‍ അതിന് തടയിട്ടുകൊണ്ടുള്ള നെഹ്‌റുവിന്റെ സന്ധിസംഭാഷണവും, പിന്നീട് ഐക്യരാഷ്ടസഭയിലേക്ക് പരാതിയുമായുള്ള നീക്കവും പട്ടേലിന്റെ ശക്തമായ നീക്കത്തിന് തടയിട്ടെന്ന യാഥാര്‍ഥ്യമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭില്‍ വിശദമാക്കിയത്. നേതാക്കന്മാരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അണികള്‍ തങ്ങളുടെ നേതൃത്വം വരുത്തിവച്ച വിനാശത്തെപറ്റി അറിയുമ്പോള്‍ രോഷാകുലരാവുകയല്ല വേണ്ടത്. ഭാരതത്തിന്റെ തന്ത്രപ്രധാനമായ ഭാഗമാണ് കശ്മീര്‍. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന സോവിയറ്റ് യൂണിയനുകളുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ കശ്മീരിന്റെ സുരക്ഷ രാജ്യസുരക്ഷയുടെ അതിപ്രധാനമായ ഇടമാണ്. ഭാരതത്തിലേക്കുണ്ടായ ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഈ പ്രദേശത്തുകൂടിയായിരുന്നു. അതുകൊണ്ട്തന്നെ ആഭ്യന്തരമന്ത്രി ആ പ്രദേശത്തിന് പ്രത്യേകശ്രദ്ധ നല്‍കുമെന്നതാണ് വസ്തുത.
ഇന്ത്യയിലെ ഏറെ ശ്രദ്ധേയമായ തീര്‍ത്ഥാടന ക്ഷേത്രമായ അമര്‍നാഥ് ക്ഷേത്രം കശ്മീരിലാണ്ണുള്ളത്. അവിടേക്കുള്ള തീര്‍ത്ഥാടകരെ ആക്രമിക്കുകയാണ് ഭീകരവാദികളുടെ ലക്ഷ്യം. ശ്രീനഗറില്‍നിന്നും 141 കി.മീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ശിവലിംഗദര്‍ശനത്തിനാണ് പലരും കിലോമീറ്ററുകള്‍ നടന്ന് എത്തുന്നത്.
(ക്ഷേത്രശക്തി മുന്‍ എഡിറ്ററാണ് ലേഖകന്‍)
















