ബെംഗളൂരു: രാജിവെച്ച എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കര്‍ണാടക സഖ്യ സര്‍ക്കാരിന്റെ പതനം ഉറപ്പായി. രാജിവെച്ചതിന് ശേഷം പത്ത് എംഎല്‍എമാര്‍ മുംബൈയിലേക്ക് പോയി. 12ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് വരെ അവിടെ തുടരാനാണ് ഇവരുടെ തീരുമാനം. മുംബൈയിലെ സോഫിടെല്‍ ഹോട്ടലിലാണ് താമസം. അതിനിടെ യുഎസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബെംഗളൂരുവിലെത്തി. ഉടന്‍ ജെഡിഎസ് എംഎല്‍എമാരുടെ യോഗം വിളിച്ച അദ്ദേഹം ഇനി ആരും രാജിവെക്കരുതെന്ന് അഭ്യര്‍ഥിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രാമലിംഗ റെഡ്ഡി, രമേശ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമത്തല്ലി, ബി.സി. പാട്ടീല്‍, ബൈരതി ബസവരാജ്, എസ്.ടി. സോമശേഖര്‍, മുനിരത്‌ന, സൗമ്യറെഡ്ഢി എന്നിവരും ജെഡിഎസില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്. വിശ്വനാഥ്, നാരായണ ഗൗഡ, ഗോപാലയ്യ എന്നിവരുമാണ് ശനിയാഴ്ച രാജിവെച്ചത്. ഇതില്‍ പതിനൊന്ന് പേരുടെ രാജി ലഭിച്ചതായി സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.
മല്ലികാര്‍ജുന ഖാര്‍ഗെയും കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ശനിയാഴ്ച തന്നെ ബെംഗളൂരുവില്‍ എത്തിയിരുന്നു. രാജിവെച്ചവരില്‍ നാലോ അഞ്ചോ പേരെ തിരികെ മുന്നണിയിലേക്ക് എത്തിക്കുകയെന്ന സാധ്യതയാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് മുഴുവന്‍ എംഎല്‍എമാരെയും കൂടെ നിര്‍ത്തിയാല്‍ ഭാവിയില്‍ വീണ്ടും ഇത്തരം രാജി ഭീഷണിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
വിമത എംഎല്‍എമാരിലെ മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡിയെ തിരിച്ചെത്തിക്കാനാണ് പ്രധാനമായും ഇന്നലെ നീക്കം നടന്നത്. തനിക്ക് മന്ത്രിസ്ഥാനം വേണമെന്നും ബെംഗളൂരു നഗരവികസന വകുപ്പ് തന്നെ കിട്ടണമെന്നും രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടു. റെഡ്ഡിയെ അനുനയിപ്പിച്ചാല്‍ അദ്ദേഹത്തിന്റെ മകളായ സൗമ്യ റെഡ്ഡിയേയും അനുയായികളായ രണ്ടോ മൂന്നോ എംഎല്‍എമാരേയും കൂടി തിരികെ എത്തിക്കാമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചു.
പക്ഷേ അതിനിടെ മറ്റൊരു ആവശ്യം കൂടി രാമലിംഗ റെഡ്ഡി മുന്നോട്ടുവെച്ചു. സിദ്ധാരാമയ്യയെ മുഖ്യമന്ത്രിയാക്കണം. ഈ ആവശ്യത്തിന് മറുപടി നല്‍കാനാകാതെ കുഴങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതിനിടെ, ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനവുമായി രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ പാട്ടീല്‍ രംഗത്തെത്തി. മുംബൈയില്‍ താമസിക്കുന്ന പലരും ബിജെപിയില്‍ ചേരാന്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറെ മുന്‍നിര്‍ത്തി വിമത എംഎല്‍എമാരെ നേരിടാനുള്ള സാധ്യതകളും കോണ്‍ഗ്രസ് പരിശോധിക്കുന്നുവെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ സ്പീക്കറുടെ തീരുമാനങ്ങളുടെയും നയങ്ങളുടെയും ബലത്തിലാണ് എഐഎഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. അതേ മാതൃക കര്‍ണാടകയില്‍ പിന്തുടരാനുള്ള വഴിയാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെച്ചതിനാല്‍ അതിനെ കൂറുമാറ്റമായി കണ്ട് സ്പീക്കര്‍ക്ക് നടപടിയെടുക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസിന് നിയമോപദേശം ലഭിച്ചതായാണ് സൂചന. രാജിവെച്ചവര്‍ കൂറുമാറിയതായി സ്പീക്കര്‍ പ്രഖ്യപിച്ചാല്‍ ഇവര്‍ അയോഗ്യരാവും. ഇതോടെ അടുത്ത ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും സാധിക്കില്ല.
ശനിയാഴ്ച എംഎല്‍എമാര്‍ രാജി സമര്‍പ്പിക്കാന്‍ എത്തിയപ്പോഴേക്കും സ്പീക്കര്‍ കെ.ആര്‍. രമേഷ്‌കുമാര്‍ ഓഫീസില്‍ നിന്ന് പോയിരുന്നു. സ്പീക്കറുടെ സെക്രട്ടറിയാണ് രാജിക്കത്തുകള്‍ കൈപ്പറ്റിയത്. ബുധനാഴ്ച മാത്രമേ ഇനി ഓഫീസിലെത്തൂയെന്നും അദ്ദേഹം അറിയിച്ചു. ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസിനും ജെഡിഎസിനും സമയം കിട്ടാനാണ് സ്പീക്കര്‍ മാറി നില്‍ക്കുന്നതെന്നും ആരോപണമുണ്ട്.
സഖ്യസര്‍ക്കാരിന്റെ പതനത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ ആവര്‍ത്തിച്ചു. സംസ്ഥാനത്തെ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാന്‍ അനുവദിക്കില്ല. ഗവര്‍ണര്‍ അനുവദിച്ചാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















