തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയില്‍ സുരക്ഷ ഒരുക്കിയതിന് സ്വകാര്യ ഏജന്‍സിക്ക് 10 ലക്ഷത്തോളം രൂപ സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കാന്‍ ഉത്തരവ്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ഇസെഡ് പ്ലസ് വിഭാഗത്തിന്റെ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിന് നിയോഗിച്ച സ്വകാര്യ ഏജന്‍സിക്ക് പണം നല്‍കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മെയ് മാസം 8 മുതല്‍ 20 വരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തിനായി കോടിക്കണക്കിന് രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. ഇതിനു പുറകേയാണ് സുരക്ഷാ ഏജന്‍സിക്കുള്ള 10 ലക്ഷവും പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നും അതിനാല്‍ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഒരുക്കണമെന്ന് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളോട് ഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചായിരുന്നു സ്വകാര്യ ഏജന്‍സികള്‍ വഴി സുരക്ഷാ ജീവനക്കാരെ നിയമിച്ചത്.
നെതര്‍ലന്‍ഡ്, സ്വിസ്റ്റര്‍ലന്‍ഡ്, യു.കെ, ജനീവയിലെ ലോക പുനര്‍നിര്‍മാണ സമ്മേളനം അടക്കമുള്ള പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. കുടുംബസമേതമായിരുന്നു മുഖ്യമന്ത്രിയുടെ വിദേശയാത്ര. ഇതും ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര ധൂര്‍ത്താണെന്ന് കാട്ടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അതിനിടെയാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതിനുള്ള ചെലവ് സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് ഈടാക്കിയതിന്റെ വിവരം പുറത്തുവരുന്നത്. മുമ്പ് കേരളത്തിലെ മുഖ്യമന്ത്രിമാര്‍ വിദേശത്ത് പോയപ്പോള്‍ ഇത്തരത്തില്‍ സ്വകാര്യസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം.
വിദേശ യാത്ര സംബന്ധിച്ച് എന്‍.എ.നെല്ലിക്കുന്ന് ജൂണ്‍ 13നു നല്‍കിയ ചോദ്യത്തിനു നല്‍കിയ മറുപടിയിലാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, യൂറോപ്യന്‍ സന്ദര്‍ശനത്തിന് എത്ര രൂപ ചെലവായി എന്ന വിവരം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച് വിവരം ശേഖരിച്ചു വരികയാണെന്ന് മാത്രമാണ് മറുപടി നല്‍കിയത്. എന്നാല്‍ ഇതിനൊപ്പം ചോദിച്ച മറ്റു ചോദ്യങ്ങള്‍ക്കും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നു തന്നെയുള്ള മറുപടി മാത്രമാണ് മുഖ്യമന്ത്രി നല്‍കിയത്.
















