ന്യൂദൽഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. ലോൿസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. കത്ത് രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ താൻ രാജി വയ്‌ക്കുമെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. പിന്നീട് അത് കോൺഗ്രസ് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ചേർന്ന പ്രവർത്തക സമിതി യോഗത്തിലും രാഹുൽഗാന്ധി രാജി സന്നദ്ധത ആവർത്തിച്ചു. ഇത് യോഗം തള്ളുകയും ചെയ്തു. താൻ ഒരു സാധാരണ പ്രവർത്തകനായി പാർട്ടിയുടെ ചുമതലകൾ നിറവേറ്റാം. അധ്യക്ഷ സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ യോഗത്തിൽ പങ്കെടുത്ത മുഴുവൻ നേതാക്കളും രാഹുൽ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
















