ന്യൂദല്‍ഹി : ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ അടയ്‌ക്കണമെന്നും സൈനികര്‍ക്കു നേരെ കല്ലെറിയുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വിഘടനവാദികളുടെ മക്കളെല്ലാം വിദേശത്ത് പഠിക്കുന്നവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ജമ്മുകശ്മീരിലെ വിഘടനവാദി നേതാക്കന്മാരുടെ 130 ഓളം കുടുംബാംഗങ്ങള്‍ വിദേശത്ത് ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആണ്. എന്നിട്ടാണ് വിഘടനവാദികള്‍ സ്‌കൂള്‍ അടച്ചിടുന്നതിനും മറ്റും പ്രോത്സാഹനം നല്‍കുന്നത്.
ഇവരുടെ എല്ലാവരുടെയും വിവരങ്ങള്‍ തന്റെ കൈവശമുണ്ട്. എന്നാല്‍ ആരുടെയും പേരെടുത്ത് താന്‍ പരാമര്‍ശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ രാഷ്‌ട്രപതി ഭരണം നീട്ടുന്നതു സംബന്ധിച്ച ചര്‍ച്ചയ്‌ക്കിടെ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിഘടവാദി നേതാവിന്റെ മകന്‍ സൗദി അറേബ്യയിലാണു ജോലി ചെയ്യുന്നത്. 30 ലക്ഷമാണ് അദ്ദേഹത്തിന്റെ മാസശമ്പളം. 90 ശതമാനം വിഘടനവാദി നേതാക്കളുടെയും കുടുംബാംഗങ്ങള്‍ പാക്കിസ്ഥാനിലോ മറ്റ ഗള്‍ഫ് രാജ്യങ്ങളിലോ ആണു ജോലി ചെയ്യുന്നതെന്നും ആഭ്യന്ത്ര വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നതിനായി പാക്ക് ഹൈക്കമ്മീഷന്‍ വ്യക്തമായ പങ്കുവഹിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം വിഘടനവാദികള്‍ക്കു പാക്കിസ്ഥാനില്‍നിന്നുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നതിന് യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട 31 കേസുകളാണ് കേന്ദ്രം അന്വേഷിച്ചു വരികയാണ്.
24 വിഘടനവാദി നേതാക്കന്മാരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്ത് ജയിലിടച്ചിട്ടുണ്ട്. അവരുടെ മക്കളെവിടെയാണു പഠിക്കുന്നതെന്ന് കശ്മീരിലെ യുവാക്കള്‍ വിഘടനവാദികളോടു ചോദിക്കണം. ജമ്മു കശ്മീരിലെ പൊതുപണം ഉപയോഗിച്ച് അമേരിക്കയിലും ലണ്ടനിലുമൊക്കെയാണ് അവരുടെ മക്കള്‍ പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















