ന്യൂദൽഹി: ജമ്മു കശ്മിർ പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ. കശ്മീരിൽ രാഷ്‌ട്രപതി ഭരണം ആറ് മാസത്തേയ്‌ക്ക് കൂടി നീട്ടുന്ന ബില്ലിന് തൃണമൂൽ കോൺഗ്രസ്, ബിജെഡി, വൈഎസ്‌ആർ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആർജെഡി തുടങ്ങിയ പാർട്ടികൾ പിന്തുണച്ചു. പാർലമെന്റിൽ വൻ കരഘോഷത്തോടെയാണ് അമിത് ഷായുടെ പ്രസംഗത്തെ പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചത്.
കശ്മീർ പ്രശ്നം പരിഹരിയ്‌ക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭീകരരെ താഴ്‌വരയിൽ നിന്നും ഉന്മൂലനം ചെയ്തിരിക്കും. അവിടെ സാധാരണ ജീവിതം ഉറപ്പുവരുത്തിയിരിക്കും. ഘീർ ഭവാനി ക്ഷേത്രത്തിൽ കശ്മീരി പണ്ഡിറ്റുകൾ പൂജ നടത്തും. കശ്മീരിൽ നിന്ന് വിഘടനവാദികൾ തല്ലിയോടിച്ച സൂഫി സന്യാസിമാർ അവിടെ തിരികെ വരികയും ചെയ്യും. ആ ദിവസം വരുമെന്ന് ഈ സർക്കാർ ഉറപ്പുവരുത്തിയിരിക്കുമെന്നും അമിത് ഷാ ഉറപ്പു നൽകി.
ഇന്ത്യയെ തകർക്കാൻ ഏതൊക്കെ ശക്തികൾ ശ്രമിക്കുന്നുവോ അവർക്കെല്ലാം അവരുടെ അതേ ഭാഷയിൽ മറുപടി നൽകിയിരിക്കും. ജെകെഎൽഎഫ് എന്ന ഭീകരസംഘടനയെ ഇപ്പോൾ മാത്രമാണ് നിരോധിച്ചത്. ജമായത്തെ ഇസ്ലാമിയെയും തടയിട്ടു. ഭീകരർക്ക് ലഭിക്കുന്ന പണത്തിന്റെ ഉറവിടം എൻഐഎയെ ഉപയോഗിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ അഴിക്കുള്ളിലാക്കിയത് നരേന്ദ്രമോദി സർക്കാരാണ്.
അന്താരാഷ്‌ട്ര അതിർത്തിയിൽ താമസിക്കുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഉറപ്പാക്കുന്ന ജമ്മു കശ്മിർ സംവരണ ഭേദഗതി ബില്ലിനെയും തൃണമൂൽ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണച്ചു. അതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവിതം നിലവാരം ഉയർത്തുന്നതിനാണ് ബില്ല്. അംഗങ്ങൾ ഇത് മനസിലാക്കണമെന്നും ഷാ പ്രത്യാശ പ്രകടിപ്പിച്ചു. കശ്മീരിൽ ഭീകരവാദവും വിഘടനവാദവും അനുവദിച്ചു കൊടുക്കില്ല. ഭീകരവാദത്തോട് മോദി സർക്കാർ 0% സഹിഷ്ണുതയായിരിക്കും കാട്ടുക.
ജമൂരിയത്, ഇൻസാനിയത്, കാശ്മീരിയത് (ജനാധിപത്യം, മനുഷ്യത്വം, കാശ്മീരിയത്) എന്ന വാജ്‌പേയി സർക്കാരിന്റെ അതേ നയമാണ് മോദി സർക്കാരിനുമുള്ളത്. കശ്മീരിൽ നിന്നും അഭയാർത്ഥികളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കഴിയുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് നീതി ലഭിയ്‌ക്കാതെ കശ്മീരിൽ ജനാധിപത്യത്തെപ്പറ്റി എങ്ങനെ സംസാരിയ്‌ക്കാനാവുമെന്നും അമിത് ഷാ ചോദിച്ചു.
കശ്മീരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതിനെയാണ് ഇപ്പോൾ കോൺഗ്രസുകാർ വിമർശിയ്‌ക്കുന്നത്. കശ്മീരിൽ കോൺഗ്രസ് 93 തവണയാണ് ആർട്ടിക്കിൾ 356 ഉപയോഗിച്ച് സർക്കാരിനെ പിരിച്ചുവിട്ടത്. അവിടെ അത് ആവശ്യമുണ്ടായിരുന്നെങ്കിലും വാദിക്കാം. എന്നാൽ കേരളത്തിൽ ആദ്യ കമ്യൂനിസ്റ്റു സർക്കാരിനെ ഒരു കാരണവുമില്ലാതെയാണ് നെഹ്‌റുവിന്റെ കാലത്ത് പിരിച്ചുവിട്ടതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
















