ന്യൂദല്‍ഹി: രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ ‘മന്‍ കി ബാത്തി’ല്‍ കേരളത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് കേരളത്തെ അദ്ദേഹം പ്രശംസിച്ചത്.
കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും വായനശാലകള്‍ ഉണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇടുക്കി ജില്ലയിലെ വായനശാലയുടെ പേര് എടുത്ത് പറയുകയും ചെയ്തു. ഇടുക്കിയിലെ ഇടമലക്കുടിയിലുള്ള അക്ഷര ലൈബ്രറി വനമേഖലയില്‍ ഉള്ളതാണെന്നും അധ്യാപകനായ പി.കെ മുരളീധരനും ചായക്കടക്കാരനായ പി.വി ചിന്നത്തമ്പിയുമാണ് ലൈബ്രറിക്ക് പിന്നിലെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അല്‍പ്പസമയം വായനയ്‌ക്കായി മാറ്റിവയ്‌ക്കണം. വായിച്ച പുസ്തകത്തെക്കുറിച്ച് നരേന്ദ്ര മോദി മൊബൈല്‍ ആപ്പിലൂടെ ചര്‍ച്ച നടത്താം.
അതേസമയം, കേദര്‍നാഥ് യാത്രയെ രാഷ്‌ട്രീയവല്‍ക്കരിച്ചതിന് എതിരെയും പ്രധാനമന്ത്രി രംഗത്തെത്തി. കേദര്‍നാഥ് യാത്രയെ ചിലര്‍ രാഷ്‌ട്രീയവത്കരിച്ചു. എന്നാല്‍, ആത്മീയതയുടെ ഭാഗമായാണ് കേദാര്‍നാഥില്‍ പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തിരാവസ്ഥ കാലത്തെപ്പറ്റിയും മന്‍ കി ബാതില്‍ പരാമര്‍ശം ഉണ്ടായി. അടിയന്തരാവസ്ഥ കാലത്ത് അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. ജനാധിപത്യമാണ് നമ്മുടെ പാരമ്പര്യമെന്നും ജനാധിപത്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 78 വനിതകള്‍ ലോക്‌സഭയില്‍ എത്തിയത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജലക്ഷാമം പരിഹരിക്കുന്നതിനു ഗൗരവത്തോടെ ശ്രമിക്കണം. ജീവിതത്തിന്റെ എല്ലാ തുറകളിലും ജലസംരക്ഷണത്തെക്കുറിച്ചു ബോധമുണ്ടാകണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ജലക്ഷാമം രൂക്ഷമാണ്. പെയ്യുന്ന മഴയുടെ 8% മാത്രമെ സംഭരിക്കാനാകുന്നുള്ളൂ. വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയിലാണ് ജലസംരക്ഷണം. അതിന് കൃത്യമായ പൊതുരീതിയില്ല. ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് ഇതുസംബന്ധിച്ചു കത്തെഴുതിയിട്ടുണ്ട്.
ഫെബ്രുവരിയില്‍ താന്‍ പറഞ്ഞു നമ്മള്‍ വീണ്ടും കാണുമെന്ന്. അമിതവിശ്വാസം കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ചിലര്‍ കുറ്റപ്പെടുത്തി. എന്നാല്‍ എനിക്ക് ജനങ്ങളില്‍ വിശ്വാസമുണ്ടായിരുന്നു. മന്‍ കി ബാത്തിന് നിരവധി കത്തുകളും ഇമെയിലുകളും ലഭിക്കുന്നുണ്ട്. 130 കോടി ജനങ്ങളുടെ കരുത്താണ് മന്‍ കി ബാത്ത്. ഈ ഞായറാഴ്ചയ്‌ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.
















