കാക്കനാട്: ലേബല്‍ ഒട്ടിക്കാത്തതും കാലാവധി രേഖപ്പെടുത്താത്തതുമായ കുപ്പിവെള്ളത്തിന്റെ വില്‍പന വ്യാപകമാകുന്നു. കാക്കനാട്, ഇന്‍ഫോപാര്‍ക്ക്, സെസ് തുടങ്ങിയ മേഖലകളിലെ ഹോട്ടലുകളിലും ചെറുകിട പെട്ടിക്കടകളിലുമാണ് വ്യാപകമായി ഇത്തരം വില്‍പന. കുപ്പിവെള്ളത്തിന്റെ നിര്‍മാണ തീയതി, ഉപയോഗ കാലാവധി അവസാനിക്കുന്ന തീയതി, ബാച്ച് നമ്പര്‍ എന്നിവ കുപ്പിയില്‍ പതിപ്പിക്കുന്ന ലേബല്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന നിയമമുണ്ട്. എന്നാല്‍ ആക്രിക്കടയില്‍ നിന്നു ശേഖരിക്കുന്ന അടപ്പുള്ള കുപ്പിയില്‍ പോലും ഒരു പരിശോധനയുമില്ലാതെ കുപ്പിവെള്ളം വില്‍പനക്കായി എത്തുന്നുണ്ട്.
മിനറല്‍ വാട്ടര്‍ എന്ന പേരിലാണ് മുമ്പ് കുപ്പിവെള്ളം വില്‍പനക്കെത്തുന്നതെങ്കില്‍ ഇപ്പോള്‍ പാക്ഡ് ഡ്രിങ്കിങ് വാട്ടര്‍ എന്ന പേരിലാണ് കമ്പനികള്‍ വില്‍പന നടത്തുന്നത്. മിനറല്‍ വാട്ടര്‍ വിപണിയില്‍ ഇറക്കുന്നതിനു കര്‍ശന മാനദണ്ഡങ്ങളും പരിശോധനകളും ഏര്‍പ്പെടുത്തിയതു മൂലം ചെലവു കൂടിയതിനാല്‍ ധാതുലവണമില്ലാത്ത വെള്ളം വിപണിയില്‍ ഇറക്കുകയായിരുന്നു. ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്ന പ്രക്രിയ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അള്‍ട്രാ വയലറ്റ് ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാക്കി ഇറക്കുന്ന കുപ്പിവെള്ളം ഒരു വര്‍ഷം വരെ കേടു കൂടാതെ സൂക്ഷിക്കാന്‍ കഴിയും.
ഏതാനും മാസം മുമ്പ് വരെ 15 രൂപയായിരുന്ന കുപ്പിവെള്ളത്തിനു ഒരു കാരണവുമില്ലാതെ ഒറ്റയടിക്കു അഞ്ചു രൂപ വര്‍ധിപ്പിച്ചു 20 രൂപയാക്കിയാണ് ഇപ്പോള്‍ വില്‍പന നടത്തുന്നത്. കാക്കനാട് ജില്ലാ ജയിലില്‍ നിന്നും ശുദ്ധീകരിച്ച കുപ്പിവെള്ളം 10 രൂപയ്‌ക്കാണ് വില്‍ക്കുന്നത്.കുപ്പിവെള്ളം പോലെ പ്രധാനപ്പെട്ടതാണ് സോഡയിലെ ഗുണനിലവാര പരിശോധന. മറ്റു ബ്രാന്‍ഡഡ് ശീതളപാനീയങ്ങള്‍ക്കു മുകളിലാണ് സോഡ ഉള്‍പ്പെടുന്ന സര്‍ബത്തും നാരാങ്ങാ വെള്ളവും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ മാത്രമേ സോഡ ഉല്‍പ്പാദനം നടത്താവൂ. വെള്ളത്തിന്റെ ലഭ്യതയും ഗുണനിലവാരം ഉറപ്പാക്കുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗത്തിനാണ്.
അനലറ്റിക്കല്‍ ലാബില്‍ വെള്ളം പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് സ്ഥാപനത്തിനു അനുവാദം നല്‍കൂ. ഇത്തരം ലാബുകള്‍ തിരുവനന്തപുരത്തും കാക്കനാടും മാത്രമാണുള്ളത്. അമിതമായ പരിശോധനാ ഫീസും കാലതാമസവും മൂലം പരിശോധനകളൊന്നും കാര്യമായി നടക്കുന്നില്ലെന്നും ആരോപണമുണ്ട്.
















