ബാലന്‍മന്ത്രി അംശവടിയുമെടുത്തിറങ്ങിയിരിക്കുകയാണ്. ലളിതകലാ അക്കാദമിയുടെ മൂക്ക് ചെത്തിക്കളയുമെന്നാണ് പ്രഖ്യാപനം. ചെങ്ങളത്തുകാരന്‍ കെ.കെ. സുഭാഷ് വരച്ച കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി അവാര്‍ഡ് കൊടുത്തതാണ് ബാലന്‍ മന്ത്രിയെ പ്രകോപിപ്പിച്ചത്. കാര്‍ട്ടൂണില്‍ മതനിന്ദ നടത്തിയെന്നാണ് ആക്ഷേപം. മാസങ്ങള്‍ക്ക് മുമ്പ് ഹാസ്യകൈരളിയുടെ കവര്‍ചിത്രമായിവന്ന കാര്‍ട്ടൂണിന് ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചപ്പോഴാണ് ബാലന്‍ മന്ത്രിയുടെ മതേതരത്വത്തിന് പോറലേറ്റത്.
ബിഷപ്പ് ഫ്രാങ്കോയെ കോഴിയായി ചിത്രീകരിച്ചു, അങ്ങേരുടെ അംശവടിയില്‍ അടിവസ്ത്രം തൂക്കി, പോരാഞ്ഞ് പാര്‍ട്ടിയിലെ ചങ്ക് ബ്രോ പി.കെ. ശശിക്ക് കോഴിത്തൂവല്‍ കൊണ്ട് കിരീടം ചാര്‍ത്തി തുടങ്ങിയ ഘോരാപരാധങ്ങളൊക്കെ കാര്‍ട്ടൂണിസ്റ്റ് വരച്ചുകൂട്ടിയിട്ടുണ്ട്. കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ട് ‘പോടാ പുല്ലേ’ എന്ന മട്ടില്‍ ഒരു ആട്ടിടയന്‍ അംശവടിയുമേന്തി നടന്നപ്പോള്‍ തോന്നാത്ത മാനക്കേടും വ്രണം പൊട്ടലുമൊക്കെയാണ് നാല് കോഴിത്തൂവല്‍ കണ്ടപ്പോള്‍ കത്തോലിക്കാസഭയ്‌ക്കും സഭയുടെ വോട്ട്ബാങ്ക് നോക്കി നാവുനുണയുന്ന ഇടതുവലതു നേതാക്കന്മാര്‍ക്കും ഉണ്ടായിട്ടുള്ളത്.
ലളിതകലാ അക്കാദമിയുടെ നടത്തിപ്പില്‍ ബാലന്‍ മന്ത്രിക്കോ മന്ത്രിയുടെ ബിഷപ്പ് പിണറായിക്കോ യാതൊരു കാര്യവുമില്ല. അത് സ്വയംഭരണാധികാരമുള്ള സ്വതന്ത്രസംവിധാനമാണ്. അധികാരത്തിന്റെ അടയാളമായ അംശവടി മതചിഹ്നമാണെന്നും അതില്‍ അടിവസ്ര്തം തൂക്കിയത് മതനിന്ദയാണെന്നുമാണ് ബാലന്‍മന്ത്രിയുടെ കണ്ടെത്തല്‍. മാത്രമല്ല പാര്‍ട്ടിയിലെ ഒരുവിധപ്പെട്ട കോഴിക്കേസുകളൊക്കെ അന്വേഷിക്കുന്ന കമ്മീഷന്‍ കൂടിയാണ് അദ്ദേഹം. പി. ശശി, പി.കെ. ശശി, ഇ.കെ. ശശീന്ദ്രന്‍ തുടങ്ങിയ ശശിമാരും അവരുടെയൊക്കെ ഫാന്‍സ് അസോസിയേഷനുകളും ധാരാളമുള്ള പാര്‍ട്ടിയും മുന്നണിയുമായതിനാല്‍ കമ്മീഷന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു കമ്മീഷണര്‍ ലുക്കാണ്. ഒളിക്യാമറ, പോഷകസംഘടനാനേതാക്കളുടെ പ്രത്യേകിച്ചും ഡിവൈഎഫ്‌ഐ നേതാക്കളുടെ മാഗസിന്‍പിടുത്തം തുടങ്ങിയവയൊക്കെ അന്വേഷിച്ച് ഒരു വഴിക്കാക്കാന്‍ പണ്ടേ ബാലന്‍ മന്ത്രി മിടുക്കനാണെന്ന് തെളിയിച്ചിട്ടുണ്ട്. ഒരു ‘വിഐപി’ ലുക്കിന്, തോറ്റ എംപി പി.കെ. ശ്രീമതിയും കൂടിയാകുമ്പോള്‍ സംഗതി പൊളിക്കും.
റോബിനച്ചനും ബിഷപ്പ് ഫ്രാങ്കോയുമൊക്കെക്കൂടി പാര്‍ട്ടിയുമായി ഒരു അന്തര്‍ധാര പ്രത്യയശാസ്ത്രപരമായി തന്നെ ശക്തമാക്കിയ ഒരു കൂട്ടം അംശവടിക്കാരുടെ താല്‍പര്യവും സംരക്ഷിക്കേണ്ട ബാധ്യത ബാലന്‍ മന്ത്രിക്കുണ്ട്. വകുപ്പ് സാംസ്‌കാരികമായതിനാല്‍ ഇടപെടുകയുമാവാമെന്ന ലോജിക്കിന്മേലാണ് കാര്‍ട്ടൂണിനെതിരെ അദ്ദേഹം രംഗത്തുവന്നത്. ഫ്രാങ്കോ മുതല്‍ പി.കെ. ശശി വരെയുള്ള വഴികാട്ടികളെ അപമാനിക്കുന്നതൊന്നും പൊറുക്കാന്‍ പാടില്ലെന്നത് നവോത്ഥാനനായകന്റെ കല്‍പനയാണ് താനും. ബിന്ദു അമ്മിണിയും കനകദുര്‍ഗയും കുറേ കുളിരുകോരികളുംകൂടി ആര്‍പ്പോ ആര്‍ത്തവം എന്നുംപറഞ്ഞ് ഒരു എമണ്ടന്‍ കവാടം പണിത് അതിനുകീഴെ ഭരണഘടനയെ പ്രതിഷ്ഠിച്ചപ്പോള്‍ അതും അന്തസ്സായി കരുതിയ ആളാണ് ബാലന്‍ മന്ത്രിയുടെ മുഖ്യന്‍.
അപ്പോള്‍പ്പിന്നെ ലളിതകലാ അക്കാദമിയായാലും കാര്‍ട്ടൂണ്‍ അക്കാദമിയായാലും ഒരുകാര്യം മനസ്സിലാക്കണം. വര ശുദ്ധ മതേതരമായിരിക്കണം. അത് അറിയില്ലെങ്കില്‍ ആര്‍ട് ഇന്‍സ്റ്റലേഷനെങ്കിലും പഠിക്കണം. ബാലന്‍ മന്ത്രിയുടെ മുന്‍ഗാമിയും പാര്‍ട്ടി സൈദ്ധാന്തികനുമായ ബേബി സഖാവിനോട് ചോദിച്ചാല്‍ മതേതരവരയെക്കുറിച്ച് പറഞ്ഞുതരും. തുണിയില്ലാത്ത ആഭാസക്കോലങ്ങള്‍ വരച്ച് അതിനുകീഴെ സരസ്വതി, ലക്ഷ്മി എന്നൊക്കെ എഴുതിവെച്ചാല്‍ പാര്‍ട്ടി പൊന്നാട അണിയിക്കും. വിമാനത്തില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് പുരസ്‌കാരം നല്‍കും. അതൊന്നും അറിയില്ലെങ്കില്‍ എസ്എഫ്‌ഐ പിള്ളേരോട് ചോദിച്ചാല്‍ മതി. മതേതര ആവിഷ്‌കാരം അവര്‍ പഠിപ്പിക്കും. അതിന് തീവ്രത വേണമെങ്കില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നേയുള്ളൂ. സുഭാഷിന് വരയ്‌ക്കാനും കളിയാക്കാനുമൊക്കെ കൃഷ്ണനും രാമനും ശിവനും അയ്യപ്പനും ലക്ഷ്മിയും സരസ്വതിയും മുതല്‍ കോടിക്കണക്കിന് ദൈവങ്ങള്‍ ഈ നാട്ടില്‍ കിടക്കുമ്പോള്‍ എന്തിന് വെറുതെ അംശവടിയേല്‍ അടിവസ്ത്രം തൂക്കാന്‍ പോകണം എന്ന തികച്ചും പുരോഗമനപരമായ ഒരു ചോദ്യം മാത്രമാണ് ബാലന്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് എല്ലാവരും അറിയണം. അട്ടപ്പാടിയിലെ ആദിവാസിക്കുടികളില്‍ പോലും ബാലന്‍ മന്ത്രിയുടെ അംശവടി സിദ്ധാന്തം ഇതൊക്കെത്തന്നെയായിരുന്നു എന്ന് മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ പുരോഗമനക്കാര്‍ക്ക് ഇപ്പോള്‍ തോന്നുന്ന ചളിപ്പ്.
എന്തായാലും കെ.കെ. സുഭാഷ് ഒന്ന് മനസ്സിലാക്കണം, കോഴികള്‍ക്കുമുണ്ട് അന്തസ്. അത് പരിഗണിക്കാതെയുള്ള സുഭാഷിന്റെ വരയ്‌ക്ക് ലളിതകലാ അക്കാദമി അവാര്‍ഡ് കൂടി സമ്മാനിച്ചത് ആകമാനം കോഴികളെയും അപമാനിക്കുന്നതിന് തുല്യമായി എന്ന് പറയാതെ വയ്യ.
















