ബെംഗളൂരു: നിക്ഷേപകരെ പറ്റിച്ച് ഐ മോണിട്ടറി അഡൈ്വസറി (ഐഎഎം) ഗ്രൂപ്പ് എന്ന ഇസ്ലാമിക ബാങ്ക് സ്ഥാപകന്‍ രാജ്യം വിട്ടു. ഐഎഎം ഗ്രൂപ്പിന്റെ ഉടമ മുഹമ്മദ് മണ്‍സൂര്‍ ഖാനാണ് 1500 കോടിയുടെ തട്ടിപ്പ് നടത്തി കഴിഞ്ഞ ദിവസം ദുബായിയിലേക്ക് നാടുവിട്ടത്.
രാജ്യം വിടുന്നതിന് മുമ്പായി താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞ് ഇയാള്‍ ഒരു സന്ദേശം പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി ഇന്ത്യ വിട്ടു. ഏകദേശം 23000ത്തോളം പേരാണ് ഐഎഎമ്മില്‍ പണം നിക്ഷേപിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ പരാതികള്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ നാടു വിട്ടിരുന്നതായി പോലീസ് അറിയിച്ചു.
മുഹമ്മദ് മണ്‍സൂര്‍ ഖാനിന്റെ സുഹൃത്തും ബിസിനസിലെ പങ്കാളിയുമായ മുഹമ്മദ് ഖാലിദ് അഹമ്മദാണ് ഖാനിനെതിരെ ആദ്യം പരാതി നല്‍കുന്നത്. ഇയാളുടെ 4.8 കോടി രൂപ ഖാന് തട്ടിയെടുത്തതായാണ് പരാതി. മാര്‍ച്ച് മുതല്‍ ഖാന് നിക്ഷേപകര്‍ക്ക് പലിശ നല്‍കുന്നുണ്ടായിരുന്നില്ല.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഖാന്റെ സന്ദേശത്തിന് പിന്നാലെ നിരവധി ആള്‍ക്കാരാണ് ഇയാള്‍ക്കെതിരെ പോലീസിനെ സമീപിക്കുന്നത്. ഐഎഎമ്മിന്റെ ഏഴ് ഡയറക്ടര്‍മാരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാന്റെ കാറുകളും കണ്ടുകെട്ടി. നേരത്തെ തന്നെ അയാള്‍ കുടുംബത്തെ ദുബായിയിലേക്ക് വിട്ടിരുന്നു.
പരാതികളുടെ അടിസ്ഥാനത്തില്‍ ശിവാജിനഗറിലുള്ള ഐഎഎമ്മിന്റെ സ്ഥാപനം പോലീസ് സീലു ചെയ്തു. 2018ല്‍ ഇയാള്‍ അഞ്ച് തവണയും ഈ വര്‍ഷം ഒന്‍പത് തവണയും യുഎഇയിലേക്ക് പോയിരുന്നു. രാജ്യം വിടുന്നതിന് മുന്നോടിയായുള്ള യാത്രകളായിരുന്നിരിക്കാം ഇതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിക്ഷേപകരിലൊരാള്‍ മരിച്ചു
ഐഎഎമ്മിലെ തട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകരിലൊരാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ഈ സ്ഥാപനത്തില്‍ എട്ട് ലക്ഷം രൂപയുടെ നിക്ഷേപമുള്ള അബ്ദുള്‍ പാഷയാണ് മരിച്ചത്. മൈസൂരിലെ പഴയ ഗുഡഹള്ളിയിലായിരുന്നു താമസം.
തട്ടിപ്പിനെ കുറിച്ചറിഞ്ഞപ്പോള്‍ ഉണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ മരിക്കുകയായിരുന്നു. അടുത്തമാസം മകളുടെ കല്യാണം നിശ്ചയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: