കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തില്‍ മരിച്ച പ്രവര്‍ത്തകരുടെ മൃതദേഹം പൊതുദര്‍ശനത്തിനായി വിട്ടു നല്‍കാത്തതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ ബാസിര്‍ഘട്ടില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ബിജെപി 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ മൂലമാണ് മൃതദേഹം വിട്ടു നല്‍കാത്തതെന്നാണ് മമത പൊലീസിന്റെ ന്യായവാദം. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ദല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
തൃണമൂല്‍ അക്രമത്തിനെതിരെ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് കരിദിനം ആചരിക്കുകയാണ്. രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കുകയും, ബംഗാള്‍ ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസില്‍ തൃണമൂല്‍ ആക്രമണത്തെ തുടര്‍ന്ന് അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടാനിടയായ സംഭവത്തിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ സംഘര്‍ഷം സംബന്ധിച്ച വിഷയത്തെ കേന്ദ്രം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. സംഭവത്തില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്വര്‍ഗിയ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ കലാപം അഴിച്ചുവിട്ടത്. ബിജെപി പ്രവര്‍ത്തകരെ വെടിവച്ചും ബോംബെറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. സംഘര്‍ഷത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പതാകകള്‍ നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാത്രിയുണ്ടായ അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്.
ഇരുപതോളം പേരെ കാണാതായി. ഇവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. എട്ട് പേര്‍ കൊല്ലപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗങ്ങളിലൂടെ കൊലപാതകങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. പ്രാദേശിക നേതാവ് ഷാജഹാന്‍ ഷെയ്‌ക്കാണ് അക്രമത്തിന്റെ സൂത്രധാരനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഇതുവരെ മമത പ്രതികരിച്ചിട്ടില്ല.
















