ന്യൂദല്‍ഹി : ഇന്ത്യയേയും മാലിദ്വീപിനെയും ബന്ധിപ്പിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ച ഫെറി സര്‍വ്വീസില്‍ ഗുണം കേരളത്തിന്. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിലേക്കാണ് യാത്ര തിരിച്ചത്. വീണ്ടും പ്രധാനമന്ത്രിയായതിനുശേഷം മോദി നടത്തുന്ന ആദ്യ വിദേശ യാത്ര കൂടിയായിരുന്നു ഇത്.
ഇന്ത്യ- മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. കൊച്ചി തീരത്തു നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക്കാണ് ഫെറി സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ളതാണ് കരാര്‍. മാലിയില്‍ നിന്ന് കൊച്ചിയിലേക്ക് 700 കിലോമീറ്ററാണ് കടല്‍ദൂരം. കുല്‍ഹുദുഫുഷിയിലേക്ക് 500 കിലോമീറ്ററാണ് കൊച്ചിയില്‍ നിന്നുള്ള ദൂരം.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥിരമായി പാസഞ്ചര്‍ കം കാര്‍ഗോ ഫെറി സര്‍വ്വീസ് ആരംഭിക്കാനാണ് തീരുമാനം. ഇതിന്റെ നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ഇരു രാജ്യങ്ങളും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കരാര്‍ ഒപ്പുവയ്‌ക്കാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ മോദി അറിയിച്ചിരുന്നു.
ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താമരപ്പൂ കൊണ്ട് തുലാഭാരം നടത്തിയ ശേഷം ബിജെപി പ്രവര്‍ത്തകരെ മോദി അഭിസംബോധന ചെയ്തിരുന്നു. വാരണാസി പോലെയാണ് തനിക്ക് കേരളമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ ജനങ്ങള്‍ വിജയിപ്പിച്ചില്ലെങ്കിലും കേരളത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുമെന്ന് മുന്‍ കൂട്ടി അറിയിച്ചിരുന്നു.
















