ന്യൂദല്‍ഹി: പുതിയ നാവിക സേനാ മേധാവി അഡ്മിറല്‍ കരംവീര്‍ സിങ്ങ് സേനയില്‍ അടിമുടി പരിഷ്‌ക്കരണം തുടങ്ങി. കീഴ്ജീവനക്കാരെ അടിമകളെപ്പോലെ കാണുന്ന രീതിയും ഭക്ഷണത്തിലെ വിവേചനവും വിവിഐപി പരിഗണനയും ഇല്ലാതാക്കാനാണ് ശ്രമം. 26 ഇന നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്.അവയില്‍ പ്രധാനപ്പെട്ടവ.
- ഒരേഭക്ഷണം, തുല്യത: കീഴ്ജീവനക്കാരെ അടിമകളായി കാണരുത്. അവരും ബഹുമാനം അര്‍ഹിക്കുന്നു. ഇതു പ്രകാരം, സേനയില്‍ എന്തു പരിപാടി നടന്നാലും ആഹാരവും മദ്യവും വിളമ്പുന്നത് ഒരുപോലെയായിരിക്കും. ആര്‍ക്കും പ്രത്യേക പരിഗണനയോ പ്രത്യേക ആഹാരമോ ഉണ്ടായിരിക്കില്ല. വിളമ്പുന്ന പാത്രങ്ങളും ഒരുപോലെ. ഇപ്പോള്‍ റാങ്കനുസരിച്ച് ആഹാരത്തിലും അവ വിളമ്പുന്ന പാത്രങ്ങളിലും പ്രത്യേക പരിഗണനയാണ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നത്.
- മുതിര്‍ന്ന ഓഫീസര്‍മാര്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍ സ്വീകരണത്തിന് ആഡംബരം വേണ്ട. വളരെക്കുറച്ച് പണം ചെലവാക്കുന്ന, വളരെക്കുറിച്ച് മനുഷ്യശേഷി ഉപയോഗിക്കുന്ന രീതി മതി.
- അര്‍ദ്ധമതപരമായ ചടങ്ങുകള്‍ വേണ്ട. വിശിഷ്ടാതിഥികളെ മാലയിട്ടും പുഷ്‌വൃഷ്ടി നടത്തിയും സ്വീകരിക്കുന്ന പരിപാടിയും വേണ്ട. എന്നാല്‍ പകുതി മതപരമായ ചടങ്ങ് എന്നതിന്റെ അര്‍ഥം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ആശയക്കുഴപ്പമുണ്ട്. വിളക്ക് തെളിക്കലും പ്രാര്‍ഥന ചൊല്ലലും നാളികേരമുടയ്‌ക്കലുമാണോയെന്ന് വ്യക്തമല്ല.
- സേനയുമായി ബന്ധപ്പെട്ട സ്വീകരണ, യാത്രയയപ്പ് ചടങ്ങുകളില്‍ മറ്റും സ്ത്രീകളെയും കുട്ടികളെയും വരിവരിയായി നിര്‍ത്തി ചടങ്ങ് കൊഴുപ്പിക്കുന്ന രീതി വേണ്ട.
- സേനാ മേധാവി ഔദ്യോഗിക സന്ദര്‍ശനത്തിനു വരുമ്പോള്‍ നിരവധി കാറുകള്‍ അകടമ്പടി സേവിക്കുന്ന പരിപാടി വേണ്ട.
- ഔദ്യോഗിക സ്വീകരണത്തില്‍ ബൊക്കെ വേണ്ട.
- സേനാ മേധാവി വരുമ്പോള്‍ ചുവന്ന പരവതാനി വിരിച്ചും പുഷ്പപാത്രങ്ങള്‍ നിരത്തിയുമുള്ള സ്വീകരണം വേണ്ട.
- പ്രസംഗത്തില്‍ ഒാഫീസര്‍മാരുടെ പൂര്‍ണ്ണ ഔദ്യോഗിക സ്ഥാനവും നേടിയ പുരസ്‌ക്കാരങ്ങളും എല്ലാം വര്‍ണ്ണിക്കുന്ന പരിപാടി വേണ്ട.
- ഔദ്യോഗിക ചര്‍ച്ചകളില്‍ ആരെങ്കിലും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞെന്നു കരുതി കയ്യടിയും മറ്റും വേണ്ട
- വിവിഐപികള്‍ക്ക് കാറിന്റെ വാതില്‍ തുറന്നു പിടിച്ചുകൊടുക്കുന്നതിനും വിലക്ക്. സൈന്യത്തില്‍ ശക്തമായ, യെസ് സര്‍, യെസ് സര്‍ സംസ്‌ക്കാരം പൂര്‍ണ്ണമായും നിര്‍ത്തിയെടുക്കുകയാണ് പുതിയ മേധാവിയുടെ ലക്ഷ്യം.
















