ന്യൂദൽഹി: കേരളത്തിൽ നിന്നും വി.മുരളീധരൻ കേന്ദ്രമന്ത്രിയാകും. മഹാരാഷ്‌ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരൻ. പ്രധാനമന്ത്രിയുടെ വസതിയിലെത്താൻ ക്ഷണമുണ്ടെന്ന് മുരളീധരൻ വ്യക്തമാക്കി. ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ദൽഹിയിലെത്താൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
തലശേരി സ്വദേശിയായ വി. മുരളീധരൻ എബിവിപിയിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തുന്നത്. എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് ബിജെപിയിൽ ശക്തമായ സാന്നിധ്യമായി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദീർഘകാലം ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വി. മുരളീധരൻ നെഹ്‌റു യുവകേന്ദ്രയുടെ ചെയർമാനായും പ്രവർത്തിച്ചു.
നിയുക്ത മന്ത്രിമാർക്ക് വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ വസതിയിൽ ചായസത്ക്കാരം ഒരുക്കിയിട്ടുണ്ട് . ബിംസ്റ്റെക് കൂട്ടായ്‌മയിലെ രാഷ്‌ട്രത്തലവന്മാരാണ് ഇത്തവണ ചടങ്ങിൽ അതിഥികളാവുന്നത്. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന, കിർഗിസ്ഥാൻ പ്രസിഡന്റ് ഷൊറോൺ ബേ ജീൻ ബെക്കോവ് , നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി , മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടയ് ഷെറിങ്, മ്യാൻമർ പ്രസിഡന്റ് യു വിൻ മിന്റ്, തായ്‌ലൻഡ് പ്രതിനിധി ഗ്രി സാദ ബൂൺറച്ച് എന്നീ വിദേശ രാഷ്‌ട്രത്തലവന്മാർ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി .
പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ദൽഹി പോലീസിലെയും അർധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷയ്‌ക്ക് നിയോഗിച്ചിട്ടുള്ളത് . നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം നാലു മണി മുതൽ കർശന ഗതാഗത നിയന്ത്രണമുണ്ട്. പ്രധാനമന്ത്രിയും വിദേശ രാഷ്‌ട്രത്തലവന്മാരും കടന്നു വരുന്ന വഴിയിൽ മാത്രം 2000 സുരക്ഷാ ഉദ്യോഗസ്ഥരാണുള്ളത്.
















