പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘനയെ തൊട്ടു വന്ദിച്ച്, മോദി പറഞ്ഞു, നാം പുതിയ ഇന്ത്യയിലേക്ക് മുന്നേറുകയാണ്. പ്രാദേശിക തലത്തില്‍ ജനപ്രതിനിധി ആയിരിക്കുമ്പോള്‍ത്തന്നെ ദേശീയ ചിന്ത വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദേശീയ അഭിനിവേശം, പ്രാദേശിക അഭിലാഷം എന്ന പുതിയ മുദ്രാവാക്യം മോദി മുന്നോട്ടു വെച്ചു. National Ambition + Regional Aspirations എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതു രണ്ടും ചേര്‍ന്നാല്‍ ഇന്ത്യയെ പുതിയ ഉന്നതങ്ങളില്‍ എത്തിക്കാനാവുമെന്ന് മോദി പ്രഖ്യാപിച്ചു.
ദേശീയ മുന്നേറ്റത്തിലേക്ക് പ്രാദേശിക പ്രദേശങ്ങളെ ഉത്തേജിപ്പിക്കുകയായിരുന്നു പ്രചരണകാലത്തുടനീളം മോദി. 142 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഒരു ദിവസം അഞ്ചിലധികം റാലികള്‍ വരെ. 1.05 ലക്ഷം കിലോമീറ്റര്‍ പ്രചാരണത്തിനായി യാത്ര ചെയ്തു. പതിനായിരത്തോളം ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തി.
ഇത്തവണ മോദി തരംഗം പ്രകടമല്ല എന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്. എന്നാല്‍ അന്നേ മോദി തന്നെ അതു തിരുത്തി. ഇത്തവണ മോദി തരംഗം ഓരോ വീടുകളിലുമാണെന്നാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്. അതും പൊളിറ്റിക്കല്‍ പണ്ഡിറ്റുകള്‍ തള്ളിക്കളഞ്ഞു. എന്നാല്‍ മണ്ണില്‍ ചവുട്ടി നില്‍ക്കുന്ന സാധാരണക്കാരന്റെ , പാവപ്പെട്ടവന്റെ മനസിലെന്തായിരുന്നു എന്നത് മെയ് 23ന് സായാഹ്‌നത്തില്‍ വ്യക്തമായി. ഒറ്റയ്‌ക്ക് ഭൂരിപക്ഷവുമായി ബിജെപി അധികാരത്തിലേറി.
പ്രചരണകാലത്തുടനീളം അജണ്ട നിശ്ചയിച്ചതും മോദി തന്നെ. അദ്ദേഹത്തിന്റെ തന്ത്രങ്ങളെ പ്രതിപക്ഷവും മിക്കവാറും മാധ്യമങ്ങളും പരിഹസിച്ചു. പ്രചരണത്തിന്റെ സമാപനത്തില്‍ കേദാന്‍നാഥിലേയ്‌ക്കു പോയതും ധ്യാനത്തിലിരുന്നതും നാടകമാണെന്നു പറഞ്ഞ രാഹുല്‍ ഇപ്പോള്‍ അധ്യക്ഷപ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്.
ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുന്ന ഒരാരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. മോദി ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയെന്നത് മാത്രമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം. റഫാല്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ വിശ്വാസത്തിലെടുത്തില്ല. രാഹുലും സോണിയയും ഉള്‍പ്പെടെ അഴിമതിയുടെ പര്യായങ്ങളായപ്പോള്‍ അവരുടെ ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയില്ല ആരും.
ന്യായ് പദ്ധതി കോണ്‍ഗ്രസ് മുന്നോട്ടു വെച്ചെങ്കിലും അതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെട്ടു. ന്യായ് എന്താണെന്നു ജനങ്ങളെ അറിയിക്കാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചില്ല. കാവല്‍ക്കാരന്‍ കള്ളനാണെന്ന് താന്‍ നാടോട്ടുക്ക് പറഞ്ഞിട്ട് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പോലും ഏറ്റെടുത്തില്ല എന്നാണ് ഇപ്പോള്‍ രാഹുലിന്റെ പരാതി. രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കു പോലും ഏറ്റെടുക്കാന്‍ പാകത്തിനു കരുത്തുള്ളതായിരുന്നില്ല എന്നു കൂടി ഇതിനെ വ്യാഖ്യാനിക്കാം. മക്കള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ അവരെ ജയിപ്പിക്കാന്‍ പരക്കം പാഞ്ഞ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ഓര്‍ത്ത് വിലപിക്കുകയാണ് ഇപ്പോള്‍ മാഹുല്‍.
മോദിയും രാഹുലും തമ്മിലായിരുന്നു 2014ലെ പോരാട്ടമെങ്കില്‍ 2019ലെത്തിയപ്പോള്‍ അത് മോദിയും മറ്റുള്ളവരും എന്ന നിലയിലേക്ക് മാറി. പരസ്പരം മത്സരിച്ചിരുന്ന പാര്‍ട്ടികള്‍ പോലും മോദിക്കെതിരെ ഒറ്റക്കെട്ടായിരുന്നു. ബിജെപിയുടെ പടനായകനെതിരെ അവര്‍ വ്യാജ പ്രചാരണങ്ങളും ആക്ഷേപങ്ങളും ചൊരിഞ്ഞു. ഏറ്റവും പ്രതികൂല സാഹചര്യങ്ങള്‍ പോലും അനുകൂലമാക്കാന്‍ ശേഷിയുള്ള നേതൃപാടവമുള്ള മോദി പ്രതിപക്ഷ വിമര്‍ശങ്ങളെ വോട്ടുകളായി മാറ്റുന്നതാണ് പിന്നീട് കണ്ടത്.
പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണം മോദിക്ക് വീരനായകന്റെ പരിവേഷം നല്‍കി. രാജ്യസുരക്ഷയ്‌ക്കായി ഏതറ്റം വരെയും പോകാന്‍ ചങ്കുറപ്പുള്ള ഭരണാധികാരിയായി മോദിയെ ജനങ്ങള്‍ നെഞ്ചിലേറ്റി. ‘ചൗക്കീദാര്‍ സ്‌ട്രോങ് ഹൈ’ എന്നാണ് ജനങ്ങള്‍ പ്രതികരിച്ചത്.
ജനങ്ങള്‍ക്ക് മോദി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി. വീട്, ആരോഗ്യ ഇന്‍ഷൂറസ്, എല്‍പിജി കണക്ഷന്‍, ബാങ്ക് അക്കൗണ്ട്, കിസാന്‍ സമ്മാന്‍ നിധി, മുദ്രാ ലോണ്‍, വൈദ്യുതി തുടങ്ങി പാവപ്പെട്ടവന്റെ അവകാശമായിരുന്ന സേവനങ്ങള്‍ അവര്‍ക്ക് ലഭിച്ച് തുടങ്ങിയത് മോദി വന്നതിന് ശേഷമാണ്. ഒരിക്കലും തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് കരുതിയിരുന്ന സഹായങ്ങള്‍ ദരിദ്രര്‍ക്ക് പടിവാതില്‍ക്കലില്‍ എത്തി.
മോദി ഇന്ന് വീണ്ടും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയാണ്. ഒറ്റ ദിവസം പോലും അവധിയെടുക്കാതെ, ഒഴിവുകാല ഉല്ലാസങ്ങള്‍ക്ക് പോകാതെ ജനസേവനമെന്ന ഒറ്റ ചിന്തയില്‍ അദ്ദേഹം മുന്നേറുകയാണ്. വലിയ വിജയത്തിന്റെ ആഘോഷങ്ങളില്‍ അഭിരമിക്കുകയല്ല അദ്ദേഹം. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം മോദി അഞ്ചു വര്‍ഷത്തിനപ്പുറമുള്ള ദൗത്യം ആവിഷ്‌കരിച്ചു കഴിഞ്ഞു. 2014ല്‍ ബിജെപിക്ക് ഒറ്റയ്‌ക്ക് 333 സീറ്റ്. മോദിയും അമിത് ഷായും മിഷന്‍ 333 മുന്നോട്ടു വെയ്‌ക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട്ടില്‍ കാറില്‍ ചെന്നിറങ്ങി സഹാദരി പ്രിയങ്ക. അവിടെ അപ്പോഴും അനുതാപത്തിന്റേയും സഹതാപത്തിന്റേയും സാന്ത്വനിപ്പിക്കലിന്റേയും അലയടങ്ങിയിരുന്നില്ല….
















