ലണ്ടന്‍യാത്രയും കഴിഞ്ഞ് മാര്‍ക്‌സിസ്റ്റ് മുതലാളി ധര്‍മ്മടത്തുകാരന്‍ വിജയന്‍ കേരളത്തില്‍ വന്നിറങ്ങിയത് സ്വിസ് ഓപ്പണ്‍മാര്‍ക്കറ്റില്‍ തുടങ്ങിയ പുതിയ കച്ചവടത്തിന്റെ വമ്പത്തവുമായിട്ടായിരുന്നു. മോദി ഗുജറാത്ത് ഭരിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ പലതും ആ നാട്ടില്‍ നിക്ഷേപത്തിന് തയാറായതിനെക്കുറിച്ച് ഉപദേശികളില്‍ നിന്ന് കേട്ടറിഞ്ഞാണ് കേരളത്തിലെ പൗണ്ഡ്രകന്‍ ഈ യാത്രയ്‌ക്കൊരുങ്ങിയതെന്നാണ് കേള്‍ക്കുന്നത്. ദുരന്തം ഉണ്ടാക്കുക, അതിന്റെ പേരില്‍ പിരിവെടുക്കുക, പോകുന്നിടങ്ങളില്‍ നിന്ന് കിട്ടുന്ന ജെണ്ട്, മാല, ബൊക്കൈ, പിഞ്ഞാണങ്ങള്‍, പൊന്നാടകള്‍ തുടങ്ങിയവയൊക്കെ അന്താരാഷ്‌ട്രബഹുമതികളാണെന്ന് നാട്ടില്‍ വന്ന് തള്ളുക തുടങ്ങിയവയൊക്കെ ആ അതിമോഹത്തിന്റെ ഭാഗമായി ഉടലെടുത്തതാണ്.
ഇങ്ങനെയൊക്കെ ചെയ്താല്‍ താനും ഒരു വിശ്വപൗരനാകുമെന്നും തെരഞ്ഞെടുപ്പില്‍ മോദി തോല്‍ക്കുന്ന മുറയ്‌ക്ക് തനിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്നുമൊക്കെയാണ് വിജയന്‍ കരുതിയത്. അതിനായി വിജയന്‍ കോട്ടും സ്യൂട്ടുമിട്ട് വിദേശത്തേക്ക് പറന്നത് നിരവധിതവണയാണ്. നാട്ടില്‍ പനി പരന്നാല്‍, ഓഖിയടിച്ചാല്‍, പ്രളയം വന്നാലൊക്കെ തനിക്ക് പറക്കാമല്ലോ എന്ന മോഹമാണ് വിജയനെ നയിച്ചത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കും അവിടുന്ന് കൊല്ലത്തേക്കുമൊക്കെ ഹെലികോപ്ടറില്‍ പറന്ന് നടന്ന് അമ്പട ഞാനേ കളിച്ചതും അതേ പൗണ്ഡ്രകവേഷത്തിന്റെ പല ഭാവങ്ങളില്‍ ഒന്നായിരുന്നു.
മുഖ്യമന്ത്രിയായി അധികാരമേറ്റ നാള്‍ മുതലുള്ളതാണ് വിജയന്റെ ഈ ഭാവമാറ്റം. ഇടയ്‌ക്കിടയ്‌ക്ക് രാജ്യത്തെ മുഖ്യമന്ത്രിമാര്‍ക്കൊക്കെ കത്തയച്ച് വിളിച്ചുവരുത്തി സമ്മേളനം നടത്താന്‍ ശ്രമിക്കുകയായിരുന്നു ഒരിനം. കത്തിന് കടലാസിന്റെ വില പോലും കല്‍പിക്കാതെ അവര്‍ ചവറ്റുകുട്ടയിലെറിഞ്ഞപ്പോള്‍ ഉപദേശികള്‍ വിലക്കി. രാജ്യത്തൊട്ടാകെ നടക്കുന്ന സംഭവങ്ങളിലൊക്കെ കമന്റടിക്കുകയായിരുന്നു വേറെയൊരു വിനോദം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക, കമലഹാസനെയും പ്രകാശ്‌രാജിനെയും പോലുള്ള സിനിമാക്കാരെ വിളിച്ചുവരുത്തി അവരില്‍ നിന്ന് പൊന്നാട വാങ്ങുക, സിനിമാ അവാര്‍ഡുമേളകള്‍ മുതല്‍ ആര്‍ത്തവസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യുക തുടങ്ങി കലാപരിപാടികള്‍ നിരവധിയാണ് അരങ്ങേറിയത്.
കൊച്ചുമോനെയും കൈയില്‍ പിടിച്ച് നാട് കറങ്ങി നടന്നാല്‍ ചാച്ചാനെഹ്‌റുവാക്കും ബ്രിട്ടാസിനെപ്പോലുള്ള പാണന്മാരെന്നും ഒരു തരി മോഹമുദിക്കാതിരുന്നില്ല. കാര്യം കാണാന്‍ ചാനല്‍ക്യാമറകള്‍ക്ക് വേണ്ടി വേഷം കെട്ടി കാത്തിരിക്കാന്‍ മടികാണിക്കാത്ത വിജയന് പക്ഷേ നീട്ടിയ മൈക്ക് കണ്ടാല്‍ കലിയിളകും. ‘കടക്ക് പുറത്ത്, മാറി നില്‍ക്കങ്ങോട്ട്, വിരട്ടലും വിലപേശലുമിങ്ങോട്ട് വേണ്ട’ തുടങ്ങിയ മൊഴിമുത്തുകള്‍ കൊണ്ട് മുഖരിതമായിരുന്നു ആ കലിയിളക്കത്തിന്റെ അരങ്ങുകള്‍.
പുലിമുരുകനായും പടയപ്പയായുമൊക്കെ അണികളുടെ സ്തുതിപാടലുകള്‍ക്കനുസരിച്ച് മുഖം കോട്ടിയും പുച്ഛിച്ചുമൊക്കെ വേഷമിട്ടുള്ള തള്ളലുകള്‍ക്കിടയിലാണ് വിജയന്‍ ബ്രണ്ണന്‍ വിജയനായത്. ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ നടന്നതിന്റെ കേമത്തം ട്രോളന്മാര്‍ വെട്ടിനിരത്തി. ഒരു ദുരന്തത്തിന് മറ്റൊരു ദുരന്തത്തെ സഹിക്കാനാകില്ലെന്ന് ആരോ പറഞ്ഞുവെച്ചിട്ടുണ്ട്. ഓഖിയടിച്ച തീരവും ഡാം തുറന്നുവിട്ട് സര്‍ക്കാര്‍ വെള്ളത്തില്‍ മുക്കിക്കളഞ്ഞ ഗ്രാമങ്ങളും കാണാന്‍ കൂട്ടാക്കാതെ വിജയന്‍ മുങ്ങാംകുഴിയിട്ടത് ഗള്‍ഫിലേക്കാണ്.
വിജയന്‍ മുഖ്യമന്ത്രിയായതിനുശേഷമാണ് ഓഖിയും പ്രളയവും നിപ്പയും ശബരിമലയും കന്യാസ്ത്രീകളുടെ പ്രശ്‌നവും പാലാരിവട്ടം പാലവും കള്ളവോട്ടും റീപോളിങുമൊക്കെ സംഭവിച്ചത്. അതെല്ലാം വിജയന്റെ മാന്‍ഡ്രേക്ക് ഇഫക്ടാണെന്ന് ട്രോളുന്നവരുണ്ട്. പ്രശ്‌നം മുഖ്യമന്ത്രി എന്ന നിലയില്‍ വിജയന്‍ ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്തു എന്നതിലാണ്.
ഭരണത്തിലേറിയ ആദ്യവര്‍ഷം തന്നെ കേരളത്തെ കൊലക്കളമാക്കി പിണറായിയന്‍ പോള്‍പോട്ട് എന്ന് വിളിപ്പേര് നേടിയ ആളാണ് അദ്ദേഹം. മരിച്ചവന്റെ പാര്‍ട്ടിയും കൊടിയും മതവും നോക്കി, നിയമസഭയില്‍പ്പോലും പച്ചക്കള്ളങ്ങള്‍ വിളിച്ചുകൂവി കേരളത്തിന്റെയാകെ വെറുപ്പ് സമ്പാദിക്കുകയായിരുന്നു വിജയന്‍. എല്ലാവരും ചൂണ്ടിക്കാട്ടിയിട്ടും ഈ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെ പോയ ഒരേയൊരു വിഭാഗം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളും അണികളുമായിരുന്നു. അവര്‍ അപ്പോഴും മാടമ്പള്ളിയിലെ മാനസിക രോഗിയെത്തേടി ഗുജറാത്തിലും ദല്‍ഹിയിലുമൊക്കെ ബീഫിറച്ചിയും അടിച്ച് നടക്കുകയായിരുന്നു.
ശ്രീനാരായണഗുരുവിന് ശേഷം കേരളത്തിന് ഒരു നവോത്ഥാനനായകനുണ്ടെങ്കില്‍ അത് താനായിരിക്കണം എന്ന മട്ടില്‍ നിശാക്ലബ് സ്വാതന്ത്ര്യപ്പോരാളികളെ ശബരിമല കയറ്റാന്‍ വിജയന്‍ ഒരുമ്പെട്ടിറങ്ങിയപ്പോഴെങ്കിലും ഈ ദുരന്തം അവര്‍ അറിയേണ്ടതായിരുന്നു. പോലീസുകാര്‍ ഗുണ്ടകളായപ്പോഴും അയ്യപ്പന്മാരെ തല്ലിച്ചതച്ചപ്പോഴും അമ്മമാരെ കേസില്‍ കുടുക്കിയപ്പോഴും വിജയന്‍ നേരിട്ടിറങ്ങി തന്ത്രിമാരെ അധിക്ഷേപിച്ചപ്പോഴുമൊക്കെ കയ്യടിച്ച് ആര്‍പ്പുവിളിച്ച് ഒപ്പം നിന്നവരാണിപ്പോള്‍ ആകെയുണ്ടായിരുന്ന കേരളവും ഒലിച്ചുപോകുന്നത് കണ്ട് അന്തം വിട്ട് നില്‍ക്കുന്നത്.
ആറ്റിങ്ങലും പാലക്കാടും കാസര്‍കോടും ആലത്തൂരുമെല്ലാം നവോത്ഥാനനായകന്റെ മലകയറ്റത്തില്‍ പിടിവിട്ടുപോയി. ഏത് ബട്ടണില്‍ ഞെക്കിയാലും താമര തെളിയുന്നതാണെന്ന് ആക്ഷേപിച്ച അതേ വോട്ടിങ് മെഷീനില്‍ പല തവണ ആഞ്ഞുകുത്തി കള്ളവോട്ട് ഒരു ശീലമാണെന്ന് പ്രഖ്യാപിച്ചവര്‍ ഈ കുത്തൊഴുക്കില്‍ അമ്പരന്നുനില്‍പാണ്. തോറ്റമ്പിയതിന്റെ കാരണങ്ങള്‍ പഠിക്കാന്‍ പതിവുരീതിയില്‍ കമ്മീഷനെ വെക്കുന്നതിനുമുമ്പ് മാടമ്പള്ളിയിലെ ആ മനോരോഗിയെ പാര്‍ട്ടി കണ്ടെത്തണം. ഒരു എന്തായാലും ചികിത്സ അനിവാര്യമാണ്. അതിപ്പോഴാണെങ്കില്‍ എത്രയും നന്ന്. കനല്‍ ഒരു തരിയെങ്കിലും ബാക്കി വേണമല്ലോ, ആളുകള്‍ക്ക് ട്രോളാനെങ്കിലും…
















