ന്യൂദൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മോദി തരംഗം ആഞ്ഞടിച്ചു. മേഖലയിലെ 25 സീറ്റുകളിൽ 17 എണ്ണം ബിജെപി സഖ്യം സ്വന്തമാക്കി. 2014ലെ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റാണ് സഖ്യകക്ഷികൾ നേടിയിരുന്നത്. അരുണാചൽ പ്രദേശിലെയും ത്രിപുരയിലെയും എല്ലാ സീറ്റുകളിലും ബിജെപി വൻ വിജയം കരസ്ഥമാക്കി.
അസമിൽ 14 സീറ്റിൽ ഒമ്പതിലും ബിജെപി വിജയിച്ചു. ഇവിടെ കോൺഗ്രസ് മൂന്ന് സീറ്റിൽ ഒതുങ്ങി. മണിപ്പൂരിലും ബിജെപി ഒരു സീറ്റ് നേടി. ഇടതു കോട്ടയായിരുന്ന ത്രിപുരയിൽ രണ്ട് സീറ്റിലും സിപിഎം മൂന്നാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു. 2014ൽ സിപിഎം വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലങ്ങളായിരുന്നു ഇത്. പൗരത്വ ബിൽ വിവാദങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ബിജെപി പ്രത്യേകം പദ്ധതി തയാറാക്കിയിരുന്നു. വിഷൻ നോർത്ത് ഈസ്റ്റ് എന്ന പേരിൽ നടപ്പാക്കിയ പദ്ധതി വൻ വിജയമായെന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നു.
















