തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. യൂഡിഎഫ് 19 സീറ്റില്‍ വിജയിച്ചപ്പോള്‍ ഭരണക്ഷിയായ എല്‍ഡിഎഫ് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആലപ്പുഴ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുണ്ടായിരുന്ന സിപിഐയ്‌ക്ക് അതും നിലനിര്‍ത്താനായില്ല. ബിജെപിയുടെ വോട്ടിങ് ശതമാനം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടിയാക്കാനും സാധിച്ചു.
എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും 4,31,770 ലക്ഷം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷത്തില്‍ തൊട്ടുപിന്നില്‍ മലപ്പുറത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞാലിക്കുട്ടിയ്‌ക്കാണ്. 260153 ആണ് ഭൂരിപക്ഷം. തിരുവനന്തപുരത്ത് നടന്ന വാശിയേറിയ ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസ്സിലെ ശശിതരൂര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ കുമ്മനം രാജശേഖരനാണ് തൊട്ടുപിന്നില്‍
വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നിട്ടും മന്ത്രിമാരുടെയും ഒട്ടുമിക്ക എംഎല്‍എമാരുടെ മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിട്ടു. ഒമ്പത് എംഎല്‍എമാര്‍ മത്സരിച്ചതില്‍ നാല് പേര്‍ വിജയിച്ചു. മൂന്ന് യുഡിഎഫ് അംഗങ്ങളും ഒരു സിപിഎം അംഗവുമാണ് വിജയിച്ചത്. ആറ്റങ്ങലില്‍ അടൂര്‍ പ്രകാശും, ആലപ്പുഴയില്‍ എം.എ. ആരിഫും, എറണാകുളത്ത് ബെന്നി ബെഹന്നാനും വടകരയില്‍ കെ. മുരളീധരനുമാണ് വിജയിച്ച എംഎല്‍എമാര്‍. എല്‍ഡിഎഫിലെ സിറ്റിങ് എംപിമാരില്‍ ആറ് പേരും പരാജയപ്പെട്ടപ്പോള്‍ യുഡിഎഫില്‍ മത്സരിച്ച ഏഴ് എംപിമാരും വിജയിച്ചു. പാലക്കാട് എം.ബി. രാജേഷും, കണ്ണൂരില്‍ പി.കെ. ശ്രീമതിയും, ആലത്തൂരില്‍ പി.കെ. ബിജുവും പരാജയപ്പെട്ടവരില്‍പ്പെടുന്നു.
സിപിഐ വട്ടപൂജ്യത്തിലേക്ക് മാറി. എല്‍ഡിഎഫ് ഘടകക്ഷികളില്‍ സിപിഐ മാത്രമാണ് മത്സരത്തിനിറങ്ങിയത്. മത്സരിച്ച നാലുപേരും ദയനീയമായി പരാജയപ്പെട്ടു. തിരുവനന്തപുരത്ത് ബിജെപി മൂന്ന് ലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയപ്പോള്‍ മറ്റ് നാലുമണ്ഡലങ്ങളില്‍ ബിജെപി രണ്ട് ലക്ഷത്തില്‍ അധികം വോട്ട് നേടി നിര്‍ണ്ണായക ശക്തിയായി. 17 ശതമാനം വോട്ട് ബിജെപി നേടി.
















