തൃശൂര്‍: ഇന്ത്യയുടെ കറുത്തമുത്ത് ഐ.എം. വിജയന് ഇന്നലെ 50 തികഞ്ഞു. മൂന്ന് പതിറ്റാണ്ടോളം ദേശീയ അന്തര്‍ദേശീയ ഫുട്ബോള്‍ കളങ്ങളില്‍ നിറഞ്ഞാടിയ ഇതിഹാസതാരത്തിന് ഇത് ചാരിതാര്‍ത്ഥ്യത്തിന്റെ മുഹൂര്‍ത്തം. പിറന്നാള്ദിനത്തിലും ആഘോഷങ്ങളില്‍ നിന്നൊഴിഞ്ഞ് കുട്ടികള്‍ക്ക് കോച്ചിങ്ങ് നല്കുന്ന തിരക്കിലായിരുന്നു വിജയന്. ഫുട്ബോളിനെ വിട്ടൊരു ജീവിതമില്ലെന്ന് ഐ.എം. വിജയന് പറഞ്ഞു. തൃശൂരില്‍ സന്തോഷ് ട്രോഫി നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ സോഡ വിറ്റു നടന്നിരുന്ന തനിക്ക് പിന്നീട് കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമില്‍ അംഗമാകാന്‍ കഴിഞ്ഞത് ഈശ്വരാനുഗ്രഹം കൊണ്ടാണെന്നും വിജയന് കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ നഗരത്തിനടുത്തുള്ള കോവിലകത്തുംപാടത്ത് ഐനിവളപ്പില് മണിയുടേയും കൊച്ചമ്മുവിന്റേയും മകനായി 1969 ഏപ്രില്‍ 25നാണ് വിജയന്റെ ജനനം. പതിനെട്ടാം വയസില്‍ കേരളാ പൊലീസ് ടീമില്‍ അംഗമായി. മോഹന്‍ ബഗാന് , ജെസിടി മില്‍സ് ഫഗ്വാര, എഫ്സി കൊച്ചിന്, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബുകളില്‍ കളിച്ചിട്ടുണ്ട്. 1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ വിജയന് ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച് 40 ഗോളുകള്‍ നേടി. 2003ലെ ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ നാലു ഗോളുകള്‍ നേടി ടോപ് സ്കോറര്‍ ആയി. 1992 ല്‍ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ കളി തുടങ്ങി 12-ാമത്തെ സെക്കന്റില്‍ നേടിയ അതിവേഗ ഗോള്‍ വിജയന്റെ ഫുട്ബോള്‍ ജീവിതത്തിലെ പൊന്‍തൂവലായി. വിവിധ ക്ലബുകള്‍ക്കായി 250 ഗോളുകള്‍ നേടിയിട്ടുണ്ട്.
2003 ല്‍ അര്‍ജ്ജുന അവാര്‍ഡ് കരസ്ഥമാക്കിയ വിജയന് 2015 ല്‍ കേന്ദ്ര സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായി. 2003ലെ ആഫ്രോ ഏഷ്യന്‍ ഗെയിംസിന് ശേഷം കളിക്കളത്തിനോട് വിടപറഞ്ഞ വിജയന് ഇപ്പോള്‍ തൃശൂരില്‍ ഫുട്ബോള്‍ അക്കാദമിയും സ്പോര്‍ട്സ് ഉപകരണങ്ങളുടെ ഷോറൂമും നടത്തുകയാണ്.
ഫുട്ബോള്‍ ജീവിതത്തോടൊപ്പം സിനിമാരംഗത്തും വിജയന് സജീവമായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടര്‍ന്ന് നവാഗതനായ വിനോദ് സംവിധാനം ചെയ്ത കൊട്ടേഷന്‍, എ.കെ. സാജന്റെ അസുരവിത്ത്, ശ്രീവല്ലഭന്റെ ശ്യാമം, അമല്‍ നീരദിന്റെ ബാച്ച്ലേഴ്സ് പാര്‍ട്ടി, എസ്. ജനാര്‍ദ്ദനന്റെ മഹാസമുദ്രം, തരുണ്‍ ഗോപി സംവിധാനം ചെയ്ത തമിഴ് ചിത്രം തിമിര് തുടങ്ങി 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിജയന്റെ ഫുട്ബോള്‍ ജീവിതം ആധാരമാക്കി 1998 ല്‍ ചെറിയാന് ജോസഫ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം കാലാഹിരണ്‍ വിജയന്റെ കായികജീവിതത്തിന്റെ നേര്‍വരയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: