കൊച്ചി: ശബരിമലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കല്ലാര്‍-കക്കി ഡാമുകള്‍ തുറക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമല നട വിഷു പൂജയ്‌ക്കായി നാളെ തുറക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
ശബരിമലയില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ കമ്മീഷന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡാമുകള്‍ ഉടന്‍ തന്നെ തുറക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിക്കുന്നത്. മണ്ഡല മകരവിളക്കിന് ശേഷം വിഷു പൂജയ്‌ക്കാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.
അതേ സമയം വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. നിലവില്‍ സംഭരണ ശേഷിയുടെ 43 ശതമാനം മാത്രമാണ് ഇടുക്കിയിലെ അണക്കെട്ടുകളില്‍ ഉള്ളത്. ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ സംസ്ഥാനത്തെ വൈദ്യതി ഉത്പാദനം തന്നെ മുടങ്ങാനാണ് സാധ്യത.
















