തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ഏഴ് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നില്ല. സംഭവത്തില്‍ അമ്മയ്‌ക്കും പങ്കുള്ളതായ ആരോപണങ്ങള്‍ ആദ്യം മുതല്‍ ശക്തമാണ്. ഇതിനിടെയാണ് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായുള്ള ആക്ഷേപങ്ങള്‍ തെളിവ് സഹിതം പുറത്തുവരുന്നത്.
യുവതിയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് അമിതമായി മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നതായി മുമ്പ് പോലീസ് കണ്ടെത്തിയിരുന്നു. നിലവില്‍ ഇടുക്കിയിലെ കുടുംബശ്രീയുടെ സംരക്ഷണ കേന്ദ്രത്തിലാണ് യുവതിയും ഇളയകുട്ടിയും അമ്മൂമ്മയും. യുവതിയുടെ മനോനിലയില്‍ മാറ്റങ്ങള്‍ കാണിക്കുന്നതിനാല്‍ ഇവിടെ കൗണ്‍സിലിങ് നല്‍കിവരികയാണ്. മുമ്പ് ആശുപത്രിയില്‍ വെച്ചും കൗണ്‍സലിങ് നല്‍കിയിരുന്നു.
കൂടുതലും രാത്രികാലത്ത് പുറത്തിറങ്ങിയിരുന്ന ഇരുവരുടെയും സഞ്ചാരരീതിയാണ് സംശയത്തിന് ഇടയാക്കുന്നത്. ഇവര്‍ പോലീസിന്റെ പിടിയിലായ സംഭവങ്ങളുമുണ്ട്. ഇരുവരും നഗരത്തിലെ ഒരു ബാറിലെ നിത്യ സന്ദര്‍ശകരായിരുന്നു. കാറില്‍ നിന്ന് കണ്ടെത്തിയ മഴു, കുക്കര്‍, കരിങ്കല്ല് ഉള്‍പ്പെടയുള്ളവയും സംശയത്തിനിടയാക്കുന്നു. ഇരുവരും വാഹമോടിക്കുന്നതിനാല്‍ കറക്കം കഴിഞ്ഞ് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മടങ്ങി എത്തുക. ഈ സമയം രണ്ട് കുട്ടികളും തനിച്ചായിരുന്നു വീട്ടില്‍.
അമ്മക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും അവരുടെ ലഹരി ഉപയോഗം അറിയില്ലെന്നാണ് പോലീസ് ഭാഷ്യം. കേസിലെ നിര്‍ണായക വിവരങ്ങള്‍ വിവാദമാകുമെന്ന ഭയത്തില്‍ പുറത്തുവിടാതെ പോലീസ് രഹസ്യമാക്കിവെച്ചിരിക്കുകയാണ്. അമ്മയുടെ മനോനില മാറിയ ശേഷം കേസില്‍ ഒരിക്കല്‍കൂടി മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. കേസില്‍ അമ്മയെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയതായും വിവരമുണ്ട്. നിലവില്‍ മുഖ്യസാക്ഷിയായ ഇവര്‍ മൊഴി മാറ്റുമോ എന്ന സംശയമാണ് പോലീസിനെ അലട്ടുന്നത്.
മുമ്പ് കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിച്ച യുവതി അരുണ്‍ പിടിയിലായതോടെയാണ് ക്രൂരമര്‍ദനത്തിന്റെ കഥ പുറത്ത് വിട്ടത്. യുവതിയെയും ഇയാള്‍ മര്‍ദിച്ചിരുന്നതായും ഇതിന്റെ പാടുകള്‍ ദേഹത്തുള്ളതായും സിഡബ്ലുസി കണ്ടെത്തിയിരുന്നു. പ്രതിയെ പേടിച്ചാണ് യുവതി ഓരോ നിമിഷവും ജീവിച്ചിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ബന്ധുക്കളെ ഉപേക്ഷിച്ച് പോയതിനാല്‍ ഇവരോടും മര്‍ദനകാര്യങ്ങള്‍ പറയാനായില്ല. കുത്തഴിഞ്ഞ ജീവിതത്തില്‍ പ്രതി യുവതിയെ നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ചിരുന്നതായും സംശയമുണ്ട്.
















