മൈക്ക് മാറ്റിപ്പിടിച്ച് ശബ്ദം താഴ്‌ത്തി കുനിഞ്ഞു നിന്ന് ചോദിക്കുന്നു സുരേഷ് ഗോപി എന്ന സ്ഥാനാര്‍ഥി. സാംസ്‌കാരിക തൃശൂരിലെ ആദര്‍ശധീരയായ ജില്ലാ കളക്ടറുടെ തീട്ടൂരത്തിന്റെ പുറത്താണ് മതേതര ജനാധിപത്യ രാജ്യത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഈ ഗതികേട്.
നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരോടുള്ള പുഞ്ഞം അലങ്കാരമായി കൊണ്ടുനടക്കുന്ന പ്രബുദ്ധ മലയാളിക്ക് പുരോഗമനവും വ്യാജ മതേതരത്വവും തലയ്‌ക്കു പിടിച്ചതിനു ശേഷം സുരേഷ് ഗോപി ‘ഷിറ്റ് ഗോപി’ ആണ്. (എറിയാന്‍ ആയുധമൊന്നും കൈയിലില്ലാത്തപ്പോള്‍ സ്വന്തം വിസര്‍ജ്ജ്യങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നത് ഇത്തരക്കാരുടെ ആചാരമാണല്ലോ.) കാരണം മറ്റൊന്നുമല്ല, പുള്ളി വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയാണ്.
അതുകൊണ്ട് തന്നെ അദ്ദേഹം എതിര്‍ക്കപ്പെടേണ്ടവനാണല്ലോ. അതിന് ഏത് ആയുധം ഉപയോഗിച്ചാലും സാധൂകരണം ഉണ്ട്.
സുരേഷ് ഗോപി തൃശൂരില്‍ പ്രചാരണത്തിന് വന്നത് ഇവിടത്തെ മാധ്യമങ്ങള്‍ അറിഞ്ഞത് തന്നെ, അദ്ദേഹം കളക്ടറുടെ കാറൊന്നു മാറ്റിയിടാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു. കളക്ടറെ തൊട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നോവും.
അതങ്ങനെയാണ്.
നിറപറയുടെ ഭക്ഷണപ്പൊടികളില്‍ കലര്‍ത്തുന്ന കച്ചവട വിഷങ്ങള്‍ മാത്രമാണ് കിച്ചന്‍ ട്രെഷേഴ്‌സില്‍ വരെ ഉള്‍പ്പെടുത്തുന്നത് എന്നറിയും വരെ നിറപറയെ അടുക്കളയില്‍ നിന്ന് അകറ്റിയ ഒട്ടേറെ വീട്ടമ്മമാരില്‍ ഒരാളാണ് ഞാനും.
തൊട്ടടുത്തുള്ള വക്കീലന്മാരുടെ ബാര്‍ കൗണ്‍സില്‍ മുറി ഞായറാഴ്ച ദിവസം പൂട്ട് പൊട്ടിച്ചു തുറന്ന് പ്രളയ സാമഗ്രികള്‍ എടുത്ത് വച്ച് സീല്‍ ചെയ്ത ലേഡി ജോസഫ് അലെക്‌സിനെ കുറിച്ച് (തേവള്ളിപറമ്പില്‍) മാധ്യമങ്ങള്‍ വാഴ്‌ത്തിയത് വായിച്ച് രോമാഞ്ചിച്ചിട്ടുണ്ട്; സ്ഥലത്തില്ലാതിരുന്ന കെയര്‍ടേക്കറുടെ കൈയിലായിരുന്നു ആ മുറിയുടെ താക്കോല്‍ എന്നറിയും വരെ. (ഹൈക്കോടതിയില്‍ നിന്ന് വക്കീലുമാരുടെ കൈയില്‍ നിന്ന് കിട്ടിയതിനു പകരംവീട്ടാന്‍ കിട്ടിയ ഒരു സുവര്‍ണാവസരമായിരുന്നു അത്).
അതുകൊണ്ടു തന്നെ തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തെക്കാള്‍ അയാളുടെ റിസോര്‍ട്ട് വാര്‍ത്തകള്‍ വായിച്ച് സമാധാനപ്പെടാനാണ് പിന്നീട് ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും നല്ല ചെറുകഥാകൃത്തുക്കളുമാണല്ലോ.
കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ജില്ലയില്‍ കളക്ടര്‍ ആയി വരുന്ന ഒരാള്‍ ഹിന്ദു വിശ്വാസങ്ങളെ തള്ളിപ്പറയാത്ത ഒരു വ്യക്തി എങ്കിലും ആയാല്‍ കൊള്ളാം എന്ന് മാറാട് ഫെയിം ടി.ഒ. സൂരജിനു ശേഷം പല തൃശൂരുകാരും ചിന്തിച്ചു പോയിട്ടുണ്ട്. മതേതര ജനാധിപത്യ ബ്യൂറോക്രസിയില്‍ ഒന്നും നടക്കില്ല എന്നറിയാമെങ്കിലും. അവിടേക്കാണ് നിറപറയെ ഇടച്ചങ്ങലക്കിട്ട ആദര്‍ശധീരയായ കളക്ടര്‍ കടന്നു വരുന്നത്.
തൃശൂരിന്റെ സിഗ്‌നേച്ചര്‍ ഫെസ്റ്റിവല്‍ ആയ പുലിക്കളി പ്രളയ ദുരിതത്തിന്റെ പേര് പറഞ്ഞ് അവര്‍ നിരോധിച്ചു. ഒരു പുലിയെക്കൊണ്ട് നടുവിലാല്‍ ഗണപതിക്ക് നാളികേരം ഉടപ്പിച്ച് പ്രതീകാത്മകമായി അതൊന്നു നടത്തിക്കോട്ടെ, ആചാരം മുടങ്ങേണ്ട എന്ന അഭ്യര്‍ത്ഥന പോലും അവര്‍ ചെവിക്കൊണ്ടില്ല. എന്നാല്‍, ആയിരക്കണക്കിന് ക്രിസ്മസ് പാപ്പമാരെ ഉള്‍പ്പെടുത്തുന്ന ബോണ്‍ നതാലെ തോപ്പ് സ്റ്റേഡിയത്തില്‍ ഭംഗിയായി നടത്താന്‍ ഒരു തടസ്സവും ഉണ്ടായില്ല. നാട്ടില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മതേതരഭാവത്തിന്റെ ഒരു കുഞ്ഞു തൃശൂര്‍ മുഖം.
കുരിശു നാട്ടിയ കാറുകളില്‍ പള്ളീലച്ചന്മാര്‍ക്ക് നടന്നു വോട്ടു ചോദിക്കാം. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ സഹതാപ വോട്ടു ചോദിക്കാം. മുസ്ലിം ലീഗ് എന്ന പേര് വച്ച് വോട്ട് ചോദിക്കാം എന്തിന് ഞാന്‍ കന്നി അയ്യപ്പനാണ് എന്ന് പറഞ്ഞ് സിപിഐക്കാരനും വോട്ട് ചോദിക്കാം. ലോകം മുഴുവനും മതതീവ്രവാദത്തിന്റെ പേരില്‍ കൂട്ടക്കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അതില്‍ ഒരൊറ്റ ഹിന്ദു പോലും ഉള്‍പ്പെടാതിരുന്നിട്ടും ഹിന്ദുക്കളാണ് ലോകത്തിലെ ഏറ്റവും അക്രമാസക്തരായ ജനവിഭാഗം എന്ന് പറഞ്ഞുകൊണ്ട് ഊര്‍മിള മടോണ്ട്കര്‍ക്ക് വോട്ട് ചോദിക്കാം.
കോടതി വരെ ‘പൊതുസ്ഥല’മാണെന്ന് പ്രഖ്യാപിച്ച, വിശുദ്ധ മതേതരര്‍ ഭരിക്കുന്ന, ആചാരലംഘനത്തിന്റെ പേരില്‍ നവോത്ഥാനിക്കപ്പെട്ടുകൊണ്ട് പിഎസ്സി ചോദ്യപേപ്പറില്‍ വരെ വന്ന, ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. രണ്ട് തവണ ആക്രമിക്കപ്പെട്ട, ദുരൂഹ സാഹചര്യത്തില്‍ തീ വെക്കപ്പെട്ട, കഷ്ണങ്ങളാക്കപ്പെട്ട, ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല.
തെരഞ്ഞെടുക്കപ്പെട്ട അധികാരികള്‍ ഓഡിറ്റ് ചെയ്യപ്പെടുന്നതും ജനങ്ങളുടെ പൊതുവായ ആകുലതകളും ആവലാതികളും പങ്കു വെക്കപ്പെടുന്നതും അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സമയങ്ങളിലാണ്. കോടതിയും ഭരണകൂടങ്ങളും കൈവിട്ട ഒരു ജനതയ്‌ക്ക് ഇപ്പോള്‍ ഈ ഒരു വേദി കൂടി നിരസിക്കപ്പെടുന്നു.
നിയമമാണ്. അതാണ് കളക്ടര്‍ പറഞ്ഞത്. അതുകൊണ്ടു തന്നെ സുരേഷ് ഗോപി എന്ന സ്ഥാനാര്‍ഥി പറഞ്ഞത് നിയമവിരുദ്ധമാക്കാനും കഴിയും. നിയമങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയൊക്കെയാണ്. അത് തന്നെയാണ് യാഥാര്‍ഥ്യവും.
ആ യാഥാര്‍ഥ്യമാണ് മക്കളേ… മതേതരത്വം, ജനാധിപത്യം എന്നീ വ്യാജപേരുകളില്‍, ജിഹാദി-ഇവാഞ്ചലിസ്റ്റിക്ക് പിന്തുണയില്ലാത്ത ഒരു ജനവിഭാഗത്തിന്റെ തലയ്‌ക്ക് മുകളില്‍ വടിവാളുകളായി തൂങ്ങിക്കിടക്കുന്നത്.
NB: ഒതുക്കപ്പെടുന്നവര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ പണ്ട് വിളിച്ചിരുന്നത് സോഷ്യലിസ്റ്റുകള്‍ എന്നാണെങ്കില്‍ ഇന്ന് വിളിക്കുന്നത് വര്‍ഗീയവാദികള്‍ എന്നാണ്.
















