കൽപ്പറ്റ: വയനാട് ലോക് സഭാ മണ്ഡലത്തിൽ നമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി കൽപ്പറ്റ എസ്‌കെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിലെ താത്ക്കാലിക ഹെലിപ്പാഡിൽ ഇറങ്ങിയ രാഹുലും പ്രിയങ്കയും തുറന്ന വാഹനത്തിൽ തൊട്ടടുത്തുള്ള വയനാട് കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. തുടർന്ന് കൽപ്പറ്റ ടൗണിൽ ഒരു കിലോ മീറ്റർ റോഡ് ഷോ നടത്തി തിരിച്ചു പോകുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്.
ഇതനുസരിച്ച് കൽപ്പറ്റ ടൗൺ മൂന്നു കിലോമീറ്ററോളം ഭാഗം പോലീസ് അടച്ചിട്ടു. ദേശീയപാതയിലെ ബൈപ്പാസ് വഴി വാഹനങ്ങൾ കോഴിക്കോട്ടേക്കും ബംഗളുരുവിലേക്കും മാനന്തവാടിയിലേക്കും പോകണമെന്നുമായിരുന്നു നിർദേശം. എന്നാൽ രാഹുൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം തുറന്ന വാഹനത്തിൽ ബൈപ്പാസ് വഴി റോഡ് ഷോ നടത്തി പോവുകയായിരുന്നു. പോലീസിന്റെ യാതൊരു പരിശോധനയും നടത്താത്ത സ്ഥലമായിരുന്നു ബൈപ്പാസ്.
ബൈപ്പാസ് വഴിയുള്ള രണ്ട് കിലോമീറ്റർ ദൂരം ബ്ലോക്ക് ചെയ്യാൻ പോലീസിന് നിർദേശം നൽകുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൽപ്പറ്റ വൈത്തിരി ആശുപത്രിയിലേക്കും പോകേണ്ട വാഹനങ്ങളും ആംബുലൻസുകളും പോലീസ് മണിക്കൂറുകളോളം റോഡിൽ തടഞ്ഞിട്ടു.
















