തൃശൂര്‍: വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ആലത്തൂരില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരം. മണ്ഡലത്തിലെ വോട്ടര്‍മാര്‍ തികഞ്ഞ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ടി.വി. ബാബുവിനെ വരവേല്‍ക്കുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് കര്‍ഷകനായി ജീവിതം നയിക്കുന്ന ടി.വി. ബാബു സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കഴിവുള്ളവനാണെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിശ്വസിക്കുന്നു.
മണ്ഡലം രൂപീകരിച്ചതു മുതല്‍ പത്ത് വര്‍ഷമായി അനുഭവിക്കുന്ന വികസന മുരടിപ്പും കാര്‍ഷിക മേഖലയുടെ തളര്‍ച്ചയും ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ തങ്ങളുടെ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ പ്രതിനിധിയുണ്ടായാല്‍ അത് മണ്ഡലത്തിന്റെ വികസനത്തിന് കൂടുതല്‍ സഹായകരമാകുമെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ട്.
കേരള പുലയമഹാസഭയുടെ അമരക്കാരനായിരുന്ന അദ്ദേഹം എണ്ണമറ്റ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 1990 കാലഘട്ടത്തില്‍ കടങ്ങോട് പട്ടികജാതി പട്ടയഭൂമിക്ക് വേണ്ടി നടത്തിയ സമരം ഐതിഹാസികമാണ്. തൃശൂര്‍ താലൂക്കിലെ ഇഞ്ചമുടി വില്ലേജില്‍ മാട്ടുമ്മലില്‍ കര്‍ഷക തൊഴിലാളികളായ തെക്കുംപാടന്‍ വേലായുധന്റേയും തങ്കമണിയുടേയും മൂത്തമകനായ ടി.വി. ബാബു കെപിഎംഎസ് കുറുമ്പിലാവ് ശാഖ സെക്രട്ടറിയായി പൊതുജീവിതം ആരംഭിച്ചു.
പിന്നീട് കെപിഎംഎസ് തൃശൂര്‍ യൂണിയന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന അസി. സെക്രട്ടറി, ഏഴ് വര്‍ഷം സംസ്ഥാന പ്രസിഡന്റ്, മൂന്ന് വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍, സിപിഐ മാട്ടുമ്മല്‍ ബ്രാഞ്ച് സെക്രട്ടറി, എഐടിയുസി ചേര്‍പ്പ് മണ്ഡലം സെക്രട്ടറി, സിപിഐ ചേര്‍പ്പ് മണ്ഡലം മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1995-2005 കാലയളവില്‍ രണ്ട് തവണയായി ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും 2005 മുതല്‍ 2008 ഫെബ്രുവരി ആറ് വരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മികച്ച പ്രകടനം കാഴ്‌ച്ച വെച്ചു. 2011 ല്‍ നാട്ടിക മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 11,144 വോട്ട് ലഭിച്ചപ്പോള്‍ 2016 ല്‍ അത് മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് 33,650 വോട്ടുകള്‍ നേടാന്‍ ടി.വി. ബാബുവിന് കഴിഞ്ഞിരുന്നു.
വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പി.കെ. ബിജു
പത്ത് വര്‍ഷം താന്‍ പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ നാമമാത്രമായ വികസന പ്രവര്‍ത്തനങ്ങള്‍ പോലും ഉയര്‍ത്തി കാട്ടാനാകാതെ വിയര്‍ക്കുകയാണ് ഇടത് സ്ഥാനാര്‍ഥി പി.കെ. ബിജു. കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ ക്ഷേമത്തിനും വേണ്ടി എംപി ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന പരാതിയാണ് വോട്ടര്‍മാര്‍ക്കുള്ളത്.
കൃഷിക്കുവേണ്ട ജലസേചന സൗകര്യങ്ങളൊരുക്കുന്നതില്‍ എംപി പൂര്‍ണമായും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രഖ്യാപിച്ച ചിറ്റൂര്‍-മൂലത്തറ ജലസേചന പദ്ധതിക്കുവേണ്ടി ഒരു ചെറുവിരലനക്കാന്‍ പോലും എംപി തയാറായിട്ടില്ല. ഭാരതപ്പുഴയ്‌ക്ക് ഇരുവശവും തടയണകെട്ടി കാര്‍ഷികാവശ്യത്തിന് ജലസേചന സൗകര്യം നടപ്പിലാക്കുമെന്ന വാഗ്ദാനവും പാഴ്‌വാക്കായി. സിപിഎമ്മും വി.എസ്. അച്യുതാനന്ദനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബൂണല്‍ നടപ്പിലാക്കാനാവാഞ്ഞതും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനകീയ പദ്ധതികള്‍ രാഷ്‌ട്രീയ വിരോധം വെച്ച് മണ്ഡലത്തില്‍ നടപ്പാക്കാതിരുന്നതും എംപിയോടുള്ള വോട്ടര്‍മാരുടെ നീരസത്തിന് ആക്കം കൂട്ടി.
കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തെ കുറിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞമാസം ഒരു സ്വകാര്യ ചാനല്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ ഏറ്റവും പരാജയപ്പെട്ട എംപിയെന്ന സ്ഥാനത്തെത്തിയത് പി.കെ. ബിജുവായിരുന്നു. 83,732 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ബിജുവിനെ അനുകൂലിച്ചത് 264 പേര്‍ മാത്രമാണ്.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 87,803 വോട്ടുകള്‍ നേടിയ ബിജെപി 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയോളം വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച് 1,50,558 വോട്ടുകള്‍ നേടിയിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം ഇടത് സ്ഥാനാര്‍ഥികള്‍ ശരാശരി 70,000 വോട്ടുകള്‍ നേടാറുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ നിന്നെല്ലാം പി.കെ. ബിജുവിന് ലഭിച്ചത് 60,000 ല്‍ താഴെ വോട്ടുകള്‍ വീതമാണ്. 2009 ല്‍ പോള്‍ ചെയ്തതിന്റെ 46.84 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2014 ല്‍ 40 ശതമാനത്തോളമാണ് ലഭിച്ചത്. മണ്ഡലത്തില്‍ സിപിഎമ്മിനുള്ളിലെ പടലപ്പിണക്കങ്ങളും പി.കെ. ബിജുവിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഐ ഗ്രൂപ്പിന് അനഭിമതയായി രമ്യ ഹരിദാസ്
കോണ്‍ഗ്രസ്സിനുള്ളിലെ ചേരിപ്പോരുകള്‍ ഏറ്റവും രൂക്ഷമായ മണ്ഡലമാണ് ആലത്തൂര്‍. യുവനേതാക്കളെ തെരഞ്ഞെടുക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ടെസ്റ്റിലൂടെ സ്ഥാനാര്‍ഥിനിരയിലേക്ക് കടന്നുവന്ന രമ്യയെ അംഗീകരിക്കാന്‍ ഐ ഗ്രൂപ്പുകാര്‍ക്കും എ ഗ്രൂപ്പിലെ മുതിര്‍ന്നവര്‍ക്കും കഴിഞ്ഞിട്ടില്ല. മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എ.പി. അനില്‍കുമാറിന്റെ പേരാണ് ഐ ഗ്രൂപ്പ് നിര്‍ദ്ദേശിച്ചിരുന്നത്.
എ.പി. അനില്‍കുമാര്‍ മത്സരിക്കുകയായിരുന്നെങ്കില്‍ ശക്തമായ ത്രികോണ മത്സരത്തിന് മണ്ഡലം വേദിയാകുമായിരുന്നെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മണ്ഡലത്തിലെ പട്ടണപ്രദേശങ്ങളില്‍ പ്രചരണത്തിന്റെ ഭാഗമായി കണ്‍വെന്‍ഷനുകളും പര്യടനങ്ങളും നടക്കുന്നുണ്ടെങ്കിലും താഴെത്തട്ടിലേക്ക് പ്രവര്‍ത്തനങ്ങളെത്തിയിട്ടില്ല. മണ്ഡലത്തില്‍ അപരിചിതയെന്നതും രമ്യയ്‌ക്ക് വെല്ലുവിളിയാകുന്നുണ്ട്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ രമ്യയുടെ പ്രകടനം വളരെ മോശമാണെന്നാണ് പൊതുവെ അഭിപ്രായം.
















