കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേട് നടന്നെന്നാരോപിക്കുന്ന ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. മരിച്ചു പോയവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരില്‍ കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ മുഖ്യ ആരോപണം.
നിലവിലെ സാഹചര്യത്തില്‍ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നു വ്യക്തമാക്കിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കള്ളവോട്ടുകളെന്ന് സംശയിക്കുന്നവയുടെ വിവരങ്ങളും ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി തെളിവെടുപ്പിനായി ഇവര്‍ക്ക് സമന്‍സ് അയയ്‌ക്കാന്‍ നടപടിയെടുത്തു.
എന്നാല്‍, ഇവയില്‍ പലതും മടങ്ങി. തെളിവു നല്‍കേണ്ടവര്‍ പലരും സമന്‍സില്‍ പറയുന്ന അഡ്രസിലാണ് താമസമെങ്കിലും വീട് പൂട്ടിയിട്ടും മറ്റും സമന്‍സ് കൈപ്പറ്റുന്നില്ലെന്ന് തന്റെ അന്വേഷണത്തില്‍ മനസിലായെന്ന് സുരേന്ദ്രന്റെ അപേക്ഷയില്‍ വ്യക്തമാക്കി. മുസ്ലിം ലീഗിന്റെ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സാക്ഷികള്‍ തെളിവെടുപ്പിന് ഹാജരാകാതെ ഒഴിവാകുന്നത്.
ഇവര്‍ ഹാജരാകാതെ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തെളിയിക്കാനാവില്ല. 67 സാക്ഷികളുടെ തെളിവെടുപ്പ് അവശേഷിക്കുന്നു. കേസ് തെളിയിക്കാന്‍ ഇവരെ വിസ്തരിക്കേണ്ടത് അനിവാര്യമാണ്. ആവര്‍ത്തിച്ച് സമന്‍സ് അയച്ചിട്ടും ഇവര്‍ സ്വീകരിക്കുന്നില്ലെങ്കില്‍ കള്ളവോട്ട് ചെയ്‌തെന്ന് സംശയിക്കേണ്ടി വരും. അവസാന അവസരമെന്ന നിലയില്‍ ഇവര്‍ക്ക് ഒരു തവണ കൂടി സമന്‍സ് അയക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ലീഗിന്റെ രാഷ്‌ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് ഇവരുടെ ശരിയായ വിലാസം പോലും ലഭ്യമാകുന്നില്ല.
സമന്‍സ് നല്‍കി ഇവരെ തെളിവെടുപ്പിന് എത്തിക്കാനുള്ള സാധ്യത വളരെക്കുറവാണ്. തിരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചു. തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണം, സുരേന്ദ്രന്റെ അപേക്ഷയില്‍ പറയുന്നു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. സുരേന്ദ്രന്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിനോടു 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
















