പാരീസ്: ഭീകരര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന് അന്ത്യശാസനം. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ കര്മ്മദൗത്യ സേന( ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്) ആണ് പാക്കിസ്ഥാനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണം അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് താക്കീത്.
ഭീകരത ലോകത്തിനു മുഴുവന്‍ വലിയ ഭീഷണിയാണ്. ധനസഹായം ലഭ്യമാക്കാതെ, പണം അവര്‍ക്കിടയില്‍ എത്തിച്ചേരാതെ ഭീകര്‍ക്ക് പിടിച്ചു നില്ക്കാന് കഴിയില്ല. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ സാമ്പത്തികകാര്യ നിരീക്ഷണ യൂണിറ്റ് ചൂണ്ടിക്കാട്ടുന്നു. 2018ല്‍ 8707 സംശയകരമായ സാമ്പത്തിക ഇടപാടുകളാണ് പാക്കിസ്ഥാനില്‍ നടന്നത്. 2017ല്‍ 5548 ഇടപാടുകള്‍ നടന്നിടത്താണിത്. 8707 ഇടപാടുകളില്‍ 1136 എണ്ണവും ഈ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്.ഇതിന്റെ പേരില്‍ ആറു ബാങ്കുകളില്‍ നിന്ന് പിഴയീടാക്കി. 109 ബാങ്കുകള്‍ക്ക് എതിരെ അന്വേഷണം നടക്കുകയാണ്. വ്യാജ അക്കൗണ്ടുകള്‍ തുറന്നതിനാണിത്. ഇതിനു പുറമേ 200 കോടി രൂപയുടെ കറന്‍സിയും ആഭരണങ്ങളും ജൂലൈ 18 മുതല്‍ ജനുവരിയില്‍ 31 വരെയായി പിടിച്ചെടുത്തിരുന്നു. ഇതും സംശയകരമാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാന് സ്വന്തം മണ്ണില്‍ ഭീകരരെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ഇന്ത്യ നേരത്തെ മുതല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭീകരരെ സഹായിക്കുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും അവസാനിപ്പിക്കാന്‍ അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികള്‍ക്കാണ് പാക്കിസ്ഥാനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവ ചെയ്തില്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് ഈ സപ്തംബറോടെ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: