ആലുവ : പെരിയാറില്‍ കരിങ്കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. പുതപ്പിനുള്ളില്‍ കരിങ്കല്ല് കെട്ടി പെരിയാറില്‍ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. യുസി കോളേജിന് സമീപം മംഗലപ്പുഴ വിന്‍സന്‍ഷ്യന്‍ വിദ്യാഭവനിലെ കുളിക്കടവില്‍ നിന്ന് വൈദിക വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മരക്കൂട്ടത്തില് തടഞ്ഞു നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പുതപ്പിനടിയില്‍ നിന്ന് കൈ അഴുകി പുറത്തേക്ക് തള്ളി നില്ക്കുന്ന നിലയിലായിരുന്നു ഇത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം 30 വയസ്സിനടുത്ത് പ്രായമുള്ള യുവതിയുടേതാണെന്നാണ് കണക്ക് കൂട്ടുന്നത്. കൊലപ്പെടുത്തിയ ശേഷമോ അബോധാവസ്ഥയിലോ ആകാം മൃതദേഹം പുഴയില്‍ തള്ളിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നില്‍ ഒന്നിലധികം പേര് ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നും സംശയമുണ്ട്. മൃതദേഹത്തിന്റെ വായില്‍ വായില്‍ തുണി തിരുകിയിരുന്നു. 154 സെന്റീമീറ്റര്‍ ഉയരമുള്ള യുവതിയുടേതാണ് ഇതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആലുവ ഡിവൈഎസ്പി എന്‍.ആര്. ജയരാജ്, സിഐ വിശാല്‍ കെ. ജോണ്‍, എസ്ഐമാരായ എം.എസ്. ഫൈസല്‍ മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഫോറന്‍സിക് വിഭാഗവും സ്ഥലതെത്തി പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആലുവ ഡിവൈഎസ്പി ജയരാജിനെ ഏല്‍പ്പിച്ചതായി റൂറല്‍ എസ്പി രാഹുല്‍ ആര്. നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: