ലഖ്നൗ: ബിജെപിക്കും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ഏറെ പഴികേള്‍ക്കേണ്ടിവന്ന മുസാഫര്‍നഗര്‍ കലാപത്തിന് വഴിയൊരുക്കിയ കാവാള്‍ ഇരട്ടക്കൊലക്കേസില്‍ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം. ഇന്നലെ കുറ്റക്കാരാണെന്ന് മുസാഫനഗര് സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. മുസാസിം, മുസാമില്‍, ഫര്ക്കുവാന്, നദീം, ജെഹാംഗീര്‍, അഫ്സല്, ഇക്ബാല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷിച്ചത്.
തങ്ങളുടെ സഹോദരിയെ ശല്യം ചെയ്ത ഷാനവാസ് എന്നയാളെ 2013 ആഗസ്ത് 27ന് കാവാള്‍ സ്വദേശികളും ബന്ധുക്കളുമായ ഗൗരവ്, സച്ചിന് എന്നിവര്‍ മര്‍ദിക്കുകയും കുത്തുകയും ചെയ്തു. പിന്നീട് ഇയാള്‍ മരിച്ചു. ഇതിന്റെ പേരില്‍ ഒരു വിഭാഗത്തില്‍പ്പെട്ട എട്ടോളം പേര് ചേര്‍ന്ന് ആസൂത്രിതമായി ഇരുവരെയും വധിക്കുകയായിരുന്നു. ഇതോടെ കലാപം പൊട്ടിപ്പുറപ്പെട്ടു. അഖിലേഷ് യാദവിന്റെ ഭരണകാലത്തുണ്ടായ കലാപത്തില്‍ 60 ലേറെപ്പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാള്‍ക്കാര്‍ക്ക് പരിക്കേറ്റു. 55,000 പേര് ഭവനരഹിതരായി. കലാപം ഒരു മാസം നീണ്ടു.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147 (കലാപം) 148 (മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിടുക) 149 (ഗൂഢലക്ഷ്യത്തോടെയുള്ള നിയമ വിരുദ്ധമായ സംഘം ചേരല്‍) 302 കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 2014ലാണ് വിചാരണ തുടങ്ങിയത്. പ്രതികളില്‍ അഞ്ചു പേര് ഇപ്പോള്‍ വിചാരണത്തടവുകാരാണ്. മൂന്നു പേര് ജാമ്യത്തിലും.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് എന്റെ അഭ്യര്‍ഥന. ഗൗരവിന്റെ പിതാവ് പറഞ്ഞു. എനിക്ക് നീതി വേണം. മകന്റെ കൊലയാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം. ഗൗരവിന്റെ അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: