ലഖ്നൗ: കുംഭമേള വെറുമൊരു തീര്‍ഥാടനമല്ല, ഉത്തര്‍പ്രദേശിന്റെ വലിയൊരു വരുമാന മാര്‍ഗം കൂടിയാണ്. 50 ദിവസത്തെ തീര്‍ഥാടനം വഴി 1.2 ലക്ഷം കോടി രൂപയാണ് വരുമാനം ലഭിക്കുകയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) വ്യക്തമാക്കി. അയല്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം വേറെ.
പ്രയാഗ്രാജില് ജനുവരി 15നാണ് മേള തുടങ്ങിയത്. മാര്‍ച്ച് നാലിന് അവസാനിക്കും. മത, ആത്മീയ മേളയാണെങ്കിലും അതുണ്ടാക്കുന്ന സാമ്പത്തിക വരുമാനവും വളരെ വലുത്. ഇതുമായി ബന്ധപ്പെട്ട ആറു ലക്ഷത്തോളം പേര്‍ക്ക് തൊഴിലും ലഭിക്കും. 50 ദിവസത്തെ മേളയ്ക്ക് യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 4200 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. 2013ല്‍ നല്‍കിയതിന്റെ മൂന്നിരട്ടി തുക.
സിഐഐ കണക്കു പ്രകാരം മേളയ്ക്ക് വരുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന മേഖലയില്‍ രണ്ടര ലക്ഷം പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. വിമാനത്താവളവും പരിസരവും കേന്ദ്രീകരിച്ച് ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. 45,000 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് അവസരം. മെഡിക്കല്‍ ടൂറിസം, ഇക്കോ ടൂറിസം വഴി 85,000 പേര്‍ക്കും, ഗൈഡുമാര്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങിയവരായി 55,000 പേര്‍ക്കും തൊഴില്‍ ലഭിക്കും.
പന്ത്രണ്ട് കോടിയിലേറെപ്പേരാണ് 50 ദിവസത്തെ തീര്‍ഥാടനത്തിനായി പ്രയാഗ്രാജില് എത്തുന്നത്. 3200 ഹെക്ടറിലാണ് കുംഭമേളയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: