ന്യൂദല്‍ഹി: ഹണിട്രാപ്പിലൂടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്കിയ സൈനികന് അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്സാല്‍മേറിലുള്ള ടാങ്ക് റെജിമെന്റിലെ സൈനികന് സോംബിര്‍ ആണ് രാജസ്ഥാന് പോലീസിന്റെ പിടിയിലായത്. ഇക്കാര്യം സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഫെയ്സ്ബുക് വഴിയാണ് സൈനികനെ ഐഎസ്ഐയുടെ ചാരവനിത കുരുക്കിലാക്കിയത്. അനിക ചോപ്ര എന്ന പ്രൊഫൈല്‍ വഴി സൈനികനുമായി ഇവര്‍ സ്ഥിരം സന്ദേശങ്ങള്‍ കൈമാറിയിരുന്നു. താന്‍ ഉള്‍പ്പെടുന്ന സായുധ വിഭാഗത്തെക്കുറിച്ചും അവരുടെ നീക്കങ്ങളെക്കുറിച്ചും സൈനികന് ഫെയ്സ്ബുക് ചാറ്റിലൂടെ വെളിപ്പെടുത്തിയിരുന്നതായി രാജസ്ഥാന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ നാലു മാസത്തോളമായി ഇയാള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. കൂടുതല്‍പേരെ ഈ അക്കൗണ്ടുവഴി ഐഎസ്ഐ കുരുക്കിയിലാക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി കൂടുതല്‍ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കും.
യുവതികളെ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനം പണ്ടുമുതലേ ഉണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ വ്യാപകമായതോടെ ഇത് കൂടുതല്‍ എളുപ്പമായിരിക്കുകയാണ്. നേരത്തെയും നിരവധി സൈനികര്‍ ഇത്തരത്തിലുള്ള കെണിയില്‍ വീണിരുന്നു. കരസേന മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവര്‍ ഹണി ട്രാപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: