കൊച്ചി: റിസര്‍വ് ബാങ്ക് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്കോയില്‍നിന്ന് കാട്ടുതേന്‍ പിടികൂടിയ റെയ്ഡ് കേസ് സംസ്ഥാന വനംമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് മരവിപ്പിച്ചു. പ്രതിയും സ്ഥാപനത്തിന്റെ ഉന്നതരും മന്ത്രി കെ. രാജുവിനെ കണ്ടു. കിറ്റ്കോയിലെ ക്രമക്കേടുകളെക്കുറിച്ച് ഒക്ടോബറില്‍ കൊടുത്ത പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് (സിഎംഒ) നടപടിയെടുക്കാതെ മുക്കി.
കിറ്റ്കോ, റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സിഡ്ബിയുടെ കീഴിലുള്ള സ്ഥാപനമാണ്. ചെറുകിട വ്യവസായ മേഖലയ്ക്ക് ഉപദേശങ്ങളും പരീശീനവും കൊടുക്കുകയാണ് ലക്ഷ്യം. എന്നാല്‍, പല തരത്തില്‍ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്ന കാര്യം പുറത്തുവന്നിരുന്നു. ഇതില്‍ പുതിയതാണ് കാട്ടുതേന്‍ സംഭരണം. കിറ്റ്കോയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ദുരുപയോഗം ചെയ്ത് വനത്തിനുള്ളില്‍ അനുമതിയില്ലാതെ തേനീച്ചക്കൃഷി നടത്തുകയും തേന്‍ സംഭരിക്കുകയുമായിരുന്നു.
മലയാറ്റൂര്‍ വനം ഡിവിഷനിലെ കോടനാട് റേഞ്ചിലെ മേക്കപ്പാല വനം സ്റ്റേഷന്റെ മേല്‍നോട്ടത്തില്‍ 2018 ഡിസംബര്‍ ഏഴിനാണ് റെയ്ഡില്‍ 640 കിലോ കാട്ടുതേന്‍ പിടിച്ചത്. കുറുപ്പംപടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കാട്ടുതേന്‍ കണ്ടുകെട്ടല്‍ റിപ്പോര്‍ട്ട് പിറ്റേന്ന് ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിസ്ഥാനത്തുള്ള കിറ്റ്കോ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഷീബാ ജോസഫ്, ജോയിന്റ് ജനറല്‍ മാനേജര്‍ പ്രമോദ്, സീനിയര്‍ അഡൈ്വസര്‍ സുനില്‍ ജോര്‍ജ് എന്നിവരാണ് വനം മന്ത്രിയെക്കണ്ടത്. 2018 ഡിസംബര്‍ 12 ന് നടന്ന കൂടിക്കാഴ്ച വിവരം ഇവര്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ എട്ടിന് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത ശേഷമായിരുന്നു കൂടിക്കാഴ്ച.
കിറ്റ്കോയിലെ റെയ്ഡും അതിനിടയായ സാഹചര്യങ്ങളും കിറ്റ്കോയുടെ നിരപരാധിത്വവും മന്ത്രിയെ ബോധ്യപ്പെടുത്താനാണ് കണ്ടതെന്ന് ജോയിന്റ് ജനറല്‍ മാനേജര്‍ പറഞ്ഞു. വനനിയമ ലംഘനമാണെന്ന് അറിഞ്ഞിരുന്നില്ല. കിറ്റ്കോ പണം മുടക്കി നടത്തിയ സംരംഭമായിരുന്നു തേന്‍ ഉല്‍പ്പാദനം. അതിനപ്പുറം ബോധപൂര്‍വം തെറ്റുചെയ്തിട്ടില്ലെന്നും ആ ആനുകൂല്യം നല്‍കണമെന്നും മന്ത്രിയെ ധരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയെ മാത്രമല്ല, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്, വനംവകുപ്പ് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് ) എ.കെ. ധരണി, മലയാറ്റൂര്‍ ഡിവിഷന് ഉള്‍പ്പെടുന്ന തൃശൂര്‍ കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന് എന്നിവരെ സന്ദര്‍ശിച്ചും ചര്‍ച്ചകള്‍ നടത്തി. ഡിസംബര്‍ 13ന് കിറ്റ്കോയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നെന്നും സംസാരിച്ചിരുന്നുവെന്നും രാജേഷ് രവീന്ദ്രന് സ്ഥിരീകരിച്ചു.
രാജഗിരി കോളേജിന്റെ സോഷ്യല്‍ സയന്‍സ് വിഭാഗംവഴിയാണ് കിറ്റ്കോ കാട്ടുതേന്‍ സംഭരിക്കാന്‍ തേനീച്ചക്കൃഷി നടത്തിയത്. കാട്ടില്‍ കടന്നുള്ള പ്രവര്‍ത്തനങ്ങള്‍ ചട്ട വിരുദ്ധമാണെന്നും ശിക്ഷാര്‍ഹമാണെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഈ കേസിലാണ് മന്ത്രിയെ കണ്ടത്. ഡിസംബര്‍ ഏഴിലെ റെയ്ഡിനു ശേഷം വനംവകുപ്പിന്റെ തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല.
കിറ്റ്കോയിലെ ക്രമക്കേടുകളെക്കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ ശിവകുമാര്‍, ഒക്ടോബര്‍ 25 ന് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും പരാതികള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസോ മന്ത്രിയുടെ ഓഫീസോ ഇതുവരെ പരാതിയില്‍ നടപടിയെടുത്തിട്ടില്ലെന്നു മാത്രമല്ല, ലഭിച്ചതായിപ്പോലും അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: