ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധിയുടെ മരണത്തെത്തുടര്‍ന്നു പ്രഖ്യാപിച്ച തിരുവാരൂര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഗജ ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരിതങ്ങളില്‍ നിന്ന് മണ്ഡലം ഇപ്പോഴും മോചിതമായിട്ടില്ലെന്ന തിരുവാരൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ഈ മാസം ഇരുപത്തെട്ടിന് തെരഞ്ഞെടുപ്പു നടത്താനാണ് തീരുമാനിച്ചിരുന്നത്.
ഗജ ചുഴലിക്കാറ്റിന്റെ നഷ്ടങ്ങളില്‍ നിന്ന് മണ്ഡലം മോചിതമായിട്ടില്ല. നഷ്ടപരിഹാരം എല്ലാ ജനങ്ങള്‍ക്കും എത്തിക്കാനായിട്ടില്ല. പൊങ്കല്‍ ആഘോഷങ്ങള്‍ വരുന്നു. ഇതിനിടയില്‍ തെരഞ്ഞെടുപ്പു പ്രക്രിയ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ജനുവരി 28ന് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.
ഏപ്രിലിനു മുമ്പ് ഉപതെരഞ്ഞെടുപ്പ് നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കത്തെഴുതിയിരുന്നു. സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഉചിതമായ സമയത്ത് തിരുവാരൂരിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു.
ജനുവരിയില്‍ ഉപതെരഞ്ഞെടുപ്പു നടത്തുന്നതിനോട് പ്രധാന പാര്‍ട്ടികളാരും അത്ര താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ ടി.ടി.വി. ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം മാത്രമാണ് ഈ മാസം തന്നെ തെരഞ്ഞെടുപ്പ് വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്.
ദിനകരന്റെ പാര്‍ട്ടിയും ഡിഎംകെയും സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും എന്നാണ് എഐഎഡിഎംകെ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: