ജനുവരി രണ്ടിന് ഇരുട്ടിന്റെ മറവില്‍ നിരീശ്വരവാദികളായ രണ്ടു യുവതികളെ ശബരിമലയില്‍ പിന്‍വാതിലിലൂടെ എത്തിച്ച് ദര്‍ശനം നടത്തിയതിലൂടെ സര്‍ക്കാര്‍ എന്ത് നേടിയെന്നു ഹൈന്ദവസമൂഹത്തിന് അറിയാന്‍ ആഗ്രഹമുണ്ട്. ഒരു ദിവസം പോലും വ്രതം എടുക്കാതെ കലിയുഗവരദനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീ സമത്വകപടവാദികളെ തിരുസന്നിധിയില്‍ എത്തിച്ചതിലൂടെ സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞത് ലക്ഷക്കണക്കിന് അയ്യപ്പവിശ്വാസികളായ സ്ത്രീകളുടെ വികാരമാണ്. സര്‍ക്കാരിന്റെ വിശ്വാസലംഘനത്തെ ശക്തമായി എതിര്‍ത്ത നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മന്നം ജയന്തി ദിനം തന്നെ ഇതിനായി തിരഞ്ഞെടുത്തതിനു പിന്നിലുള്ള ഗൂഢലക്ഷ്യം പുറത്തുകൊണ്ട് വരണം. ഇരുട്ടിന്റെ മറവില്‍ നടത്തിയത് നവോത്ഥാനമല്ല, മറിച്ചു ഒരു ജനതയെ മുഴുവനായി ഇരുണ്ടയുഗത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാര്‍ തന്നെ ക്രമസമാധാനമില്ലായ്‌മ ചെയ്യുന്ന നയങ്ങള്‍ സ്വീകരിക്കുന്നത് ശരിയല്ല. ഇത്തരത്തിലുള്ള നടപടികള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി കര്‍ശന നിയന്ത്രണങ്ങള്‍കൊണ്ട് വന്നില്ലെങ്കില്‍ വിശ്വാസിസമൂഹം മുഴുവന്‍ ഭീതിയുടെയും ആശങ്കയുടെയും നിഴലിലാകും.
രാജഗോപാല്‍. പി.കെ, അഷ്ടമുടി.
ഇരുളിന്റെ മറവിലെ നവോത്ഥാനം
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മതില്‍ കെട്ടി നേരംവെളുക്കുന്നതിനു മുമ്പ് നവോത്ഥാന യുവതികളെ മലകയറ്റി സുപ്രീംകോടതി വിധി നടപ്പാക്കിയെന്നു പെരുമ്പറ കൊട്ടുമ്പോള്‍ തോന്നും, മൂന്നോ നാലോ പെണ്ണുങ്ങളെ എങ്ങനെയെങ്കിലും മലകയറ്റണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുവെന്ന്. മുന്‍കാല നവോത്ഥാന നായകന്മാര്‍ ജാതിയുടേയും അയിത്തത്തിന്റേയും മതിലുകള്‍ പൊളിച്ചുനീക്കാന്‍ നേതൃത്വം നല്‍കിയവരാണ്. ഇവിടെ സര്‍ക്കാര്‍ തന്നെ മതില്‍ പണിയുന്നു. എന്തായിരുന്നു അതിന്റെ ലക്ഷ്യം? രാത്രിയുടെ മറവിലാണോ നവോത്ഥാനമുണ്ടാക്കേണ്ടത്?
പല ക്ഷേത്രങ്ങളിലും ചിലപ്പോഴൊക്കെ ആചാരലംഘനങ്ങള്‍ നടക്കാറുണ്ട്. പുണ്യാഹത്തിലൂടെയും ശുദ്ധി ക്രിയകളിലൂടെയും അവയൊക്കെ പരിഹരിക്കാറുമുണ്ട്. ഇവിടെ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയത് സര്‍ക്കാരാണ്. ലക്ഷോപലക്ഷം വിശ്വാസികളുടെ വോട്ടു വാങ്ങി അധികാരത്തിലേറിയ സര്‍ക്കാര്‍! ഈ ആചാരലംഘനം കൊണ്ട് എന്തുനേടിയെന്ന് അത് ചെയ്തവര്‍ ശാന്തരായി ആലോചിക്കണം. അവരുടെ മനസ്സും പാദങ്ങളും അത്രമേല്‍ നികൃഷ്ടമായിരുന്നുവെന്ന് ഈ ശുദ്ധിക്രിയയിലൂടെ വ്യക്തമായില്ലേ. ഇനി മല കയറാന്‍ വരുന്ന യുവതികള്‍ക്കും ഇതൊരു പാഠമാണ്. ഒരു ക്ഷേത്രത്തിലെ പൂജാദികളും ചിട്ടകളും കോടതി നിശ്ചയിച്ചതല്ല. അതിലെവിടെയാണ് കോടതി അലക്ഷ്യമെന്ന് മനസ്സിലാകുന്നില്ല. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞവരുടെ പിന്‍മുറക്കാര്‍! ദൈവത്തിലും ക്ഷേത്രത്തിലും വിശ്വാസമില്ലാത്തവര്‍! അവരില്‍ നിന്നും ഇതും ഇതിലപ്പുറവും നാം പ്രതീക്ഷിക്കണം.
ടി. സംഗമേശന്‍, താഴെക്കാട്
ചരിത്രത്തിലിടം പിടിക്കുന്ന ജനവഞ്ചകന്‍
ശത്രുക്കള്‍ക്കുപോലും പുതുവത്സരാശംസകള്‍ അര്‍പ്പിക്കുന്ന നമ്മുടെ നാട്ടില്‍, ജനങ്ങള്‍ക്ക് ഹൃദയഭേദകമായ വാര്‍ത്തകളും ദൃശ്യങ്ങളും പുതുവര്‍ഷത്തില്‍ സമ്മാനിച്ച നമ്മുടെ മുഖ്യമന്ത്രി, ചതിയുടെയും വഞ്ചനയുടെയും വക്താവായി ചരിത്രത്തിന്റെ ഏടുകളില്‍ നിലനില്‍ക്കും. ശബരിമല എന്ന പുണ്യഭൂമിയില്‍ ആചാരലംഘനം നടത്തിയെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ മുഖം മനസ്സില്‍ നിന്നും മായുന്നതേ ഇല്ല. അതിനെ ചരിത്രസംഭവമായി വിശേഷിപ്പിച്ച ചില ചാനലുകളും കമ്മ്യൂണിസ്റ്റു പാര്‍ട്ടിവക്താക്കളും മന്ത്രിമാരും ഈ ഗൂഢനീക്കത്തിന്റെ ഭാഗം തന്നെയാണെന്നു നിസ്സംശയം പറയാം.
യുദ്ധത്തില്‍ ശത്രുരാജ്യം കീഴ്‌പ്പെടുത്തിയ വിജയീഭാവം പ്രകടമാക്കാനും ഇക്കൂട്ടര്‍ മടികാണിച്ചില്ല. ഇവിടെ ആരാണ് ജയിച്ചത്, ആരാണ് തോറ്റത്? അധികാരവും പോലീസിന്റെ പിന്‍ബലവുമുള്ള ഒരു ഭരണാധികാരി, ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും കാവലാളാകേണ്ട വ്യക്തി, ഗൂഢതന്ത്രത്തിലൂടെയും ചതിയിലൂടെയും അവ തകര്‍ക്കാന്‍ കൂട്ടുനില്‍കുന്നത് ആ ഭരണാധികാരിയുടെ പരാജയം മാത്രമല്ലേ പ്രതിഫലിപ്പിക്കുകയുള്ളൂ? ഹൃദയവ്യഥയില്‍ ആണ്ടുപോയ ഒരു വിശ്വാസിക്കുമുന്‍പില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കുന്നു. ഇവിടെ ആരാണ് യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത്? സന്നിധാനത്തെ ആചാരലംഘനം ജന്മസുകൃതമായി കരുതിയ മുഖ്യമന്ത്രിയോ, ജനങ്ങള്‍ക്കു ന്യായം ലഭ്യമാക്കേണ്ടവരായിട്ടും അന്യായം കാണിച്ച പോലീസോ എല്ലാ സുരക്ഷാസംവിധാനവും ആള്‍ബലവും ഉണ്ടായിട്ടും യുവതീപ്രവേശനം അറിഞ്ഞോ അറിയാതെയോ സാധ്യമാക്കിയ ദേവസ്വം ബോര്‍ഡോ, വിശ്വാസികളുടെ ഹൃദയം വൃണപ്പെടുത്തിയ സംഭവം യാതൊരു മടിയുമില്ലാതെ ന്യായീകരിക്കുന്ന മന്ത്രിമാരോ പാര്‍ട്ടിവക്താക്കളോ? ഇതിനുള്ള കൃത്യമായ ഉത്തരം ലഭിക്കാന്‍ സാധ്യത ഇല്ലെങ്കിലും അതിനു ഈ നാട്ടിലെ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്.
സന്നിധാനത്തെ ആചാര കര്‍മങ്ങളുടെ അവസാന വാക്കായ തന്ത്രിയുടെ ശുദ്ധികലശ തീരുമാനത്തെ വിശ്വാസികള്‍ അങ്ങേയറ്റം ആശ്വാസത്തോടും സന്തോഷത്തോടെയും സ്വാഗതം ചെയ്യുമ്പോഴും അതിനെ എതിര്‍ക്കാന്‍ ഇവിടുത്തെ മന്ത്രിമാര്‍ക്കും പാര്‍ട്ടി വക്താക്കള്‍ക്കും യാതൊരു മടിയും ഇല്ലെന്നതാണ് അത്യന്തം ഖേദകരം.
ഒരു പ്രസക്തമായ ചോദ്യം കൂടി അയ്യപ്പഭക്തനും വിശ്വാസിയുമായ ഏതൊരാളുടെയും മനസ്സില്‍ ഉയര്‍ന്നു വരുന്നുണ്ട്. ഈ പരീക്ഷണങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെയോ മറ്റേതെങ്കിലും മന്തിമാരുടെയോ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയോ, പോലീസിന്റെയോ കുടുംബാംഗങ്ങളെ ഉപയോഗിക്കുമായിരുന്നോ? നിസ്സംശയം പറയാം, ഉത്തരം ഇല്ല എന്നുതന്നെയാവും. കാരണം അവര്‍ക്കു തന്നെയറിയാം. ഇതിലും കഠിനമായ പരിസ്ഥിതിയില്‍ കൂടി കടന്നുപോയ ശബരിമലയും സന്നിധാനവും ഭക്ത കോടികളുടെ വികാരവും ആശ്വാസവുമായി അചഞ്ചലമായി നിലകൊണ്ടിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. കലിയുഗ വരദനായ അയ്യപ്പന് ധര്‍മ പരിപാലനത്തിനുള്ള അവസരം ഉണ്ടാക്കി കൊടുക്കാനും അധര്‍മ്മികളെ ഉന്മൂലനം ചെയ്യാനുമുള്ള കരുക്കള്‍ അവര്‍ തന്നെ നീക്കി കൊടുക്കുന്നതുമാണ് ഈ സംഭവങ്ങള്‍ എന്നു കരുതിയാലും തെറ്റില്ല.
വി.ആര്‍. ശശിധരന്‍ ഉത്താന്‍, വടുതല, കൊച്ചി
















