ന്യൂദല്‍ഹി: അന്താരാഷ്ട്ര കുത്തകയായ നെസ്ലേ ഇന്ത്യക്കെതിരെ കേന്ദ്രം നല്കിയ 640 കോടിയുടെ കേസ് വീണ്ടും പരിഗണിക്കുന്നു. മാഗി നൂഡില്‍സില്‍ മനുഷ്യന് ഹാനികരമായ ഈയം, അജിനാമോട്ടോ എന്നിവ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇത് വിലക്കിയതുമായി ബന്ധപ്പെട്ട കേസാണ് കോടതി പൊടിതട്ടിയെടുക്കുന്നത്.
മാഗി നൂഡില്‍സിന്റെ സാമ്പിള്‍ മൈസൂറിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ സെന്ററില്‍ പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും നടപടിയെന്ന് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കൂടിയ അളവില്‍ ഈയവും അജിനാമോട്ടോ( മോണോസോഡിയം ഗ്ളൂക്കോമേറ്റ്) ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി മാഗി നൂഡില്‍സ് വിലക്കിയിരുന്നു.
അപകടകരമായ ഇത് ഭക്ഷ്യ യോഗ്യമല്ലെന്നു കണ്ടാണ് നിരോധിച്ചത്. തുടര്‍ന്ന് നെസ്ലേയുടെ വ്യാജ ലേബലിങ്ങ്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, അധാര്‍മ്മികമായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കെതിരെ കേന്ദ്രം ദേശീയ ഉപഭോക്തൃ പരിഹാര കമ്മീഷനില്‍ നല്കിയ കേസാണ് സുപ്രീം കോടതി പുനരുജ്ജീവിപ്പിച്ചത്.
മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഉപഭോക്തൃ സംരക്ഷ നിയമ പ്രകാരം 2015ലാണ് കേന്ദ്രം കേസ് കൊടുത്തത്. തുടര്‍ന്ന് നെസ്ലെ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഉപഭോക്തൃകോടതിയിലെ നടപടികള്‍ തടഞ്ഞിരുന്നു. പുതിയ റിപ്പോര്‍ട്ട് കിട്ടിയതോടെ പഴയകേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കാന്‍ തീരുമാനിക്കുകയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: