ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന ലോങ്ങ്മാര്‍ച്ചിന് തുടക്കം. ഇന്നലെ രാവിലെ ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങിയ ജാഥ വൈകിട്ട് കായംകുളത്ത് സമാപിച്ചു.
എംപാനല്‍ കൂട്ടായ്മ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ദിനേശ്കുമാര്‍, സംസ്ഥാന പ്രസിഡന്റ് പി.ഡി. ജോഷി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ വനിതാ കണ്ടക്ടര്‍മാരടക്കം 2,500 ലേറെ പേരാണ് അണിനിരക്കുന്നത്.
ഇന്ന് കരുനാഗപ്പള്ളി, ശനിയാഴ്ച കൊല്ലം, ഞായറാഴ്ച ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്. തിങ്കളാഴ്ച ഉച്ചയോടെ സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. എംപാനല്‍ ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാലായിരത്തോളം പേര് സമാപന പരിപാടിയില്‍ പങ്കെടുക്കും.
ഹൈക്കോടതി ഉത്തരവോടെ പടിയിറങ്ങേണ്ടി വന്ന തങ്ങള്‍ക്ക് ജോലി തിരികെ നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നതാണ് പിരിച്ചുവിട്ടവരുടെ പ്രധാന ആവശ്യം. അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോര്‍പ്പറേഷന്റെ തകര്‍ച്ചയ്ക്ക് കാരണം. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി.
പിരിച്ചുവിട്ട കണ്ടക്ടര്‍മാരില്‍ മിക്കവരുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്. വര്‍ഷങ്ങളായി കണ്ടക്ടറായി ജോലി ചെയ്യുന്നതിനാല്‍ പെട്ടെന്ന് മറ്റൊരു ജോലി കണ്ടുപിടിക്കാനും കഴിയില്ല. സര്‍ക്കാര്‍ തങ്ങളുടെ സങ്കടം കാണുമെന്നാണ് പ്രതീക്ഷയെന്നും സമരക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: