ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാനയിടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങള്‍ സുപ്രീംകോടതി വിധിയോടെ തകര്‍ന്നടിഞ്ഞു. മോദിയോട് വിരോധനമുള്ള ചില പഴയ ബിജെപി നേതാക്കളും കോണ്‍ഗ്രസും ചില അഭിഭാഷകരുമാണ് രാജ്യമെങ്ങും റാഫാലിന്റെ പേരില്‍ അഴിമതി ആരോപിച്ചു നടന്നത്. കോടതിയാകട്ടെ അതീവ ശ്രദ്ധയോടെയാണ് വിഷയത്തില്‍ ഇടപെട്ടത്.
മോദി ഭരണം നാലര വര്‍ഷമായിട്ടും അഴിമതി ആരോപണം ഒന്നും ഉയര്‍ന്നിരുന്നില്ല. ആ സമയത്താണ് റഫാല്‍ ഇടപാട് വീണുകിട്ടിയത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്തെ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന ഇറക്കിയതോടെ ആരോപണക്കാര്‍ക്ക് വടിയായി. അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജികള്‍ പരിഗണിച്ച കോടതി വിശദമായി തന്നെ പരിശോധിക്കാന്‍ തീരുമാനിച്ചു.
ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടു. വിമാനം വാങ്ങാന്‍ തീരുമാനിച്ചതിന്റെയും കരാര്‍ നല്‍കിയതിന്റെയും നടപടി ക്രമങ്ങളും വിലനിര്‍ണയവും ഇന്ത്യയിലെ പങ്കാളിയെ കണ്ടെത്താനുള്ള നടപടികളും കോടതി തേടി. സര്‍ക്കാര്‍ വിലയൊഴിച്ച് ബാക്കിയെല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇവയെല്ലാം കോടതി ഹര്‍ജിക്കാര്‍ക്ക് പരിശോധനയ്‌ക്കായി കൈമാറുകയും ചെയ്തു.
വില വിവരം നല്‍കാത്തതിനാല്‍ അതിന്റെ പേരില്‍ സര്‍ക്കാരിനെ ക്രൂശിക്കാമെന്നായിരുന്നു ഹര്‍ജിക്കാരുടെ കണക്കുകൂട്ടല്‍. സര്‍ക്കാര്‍ ഇത് നല്‍കില്ലെന്നും അവര്‍ കണക്കുകൂട്ടി. വിലവിവരങ്ങള്‍ നല്‍കിയേപറ്റൂ എന്ന് കോടതി വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ കുടുങ്ങിയെന്നാണ് ഹര്‍ജിക്കാര്‍ കരുതിയത്. എന്നാല്‍ സര്‍ക്കാര്‍ വിലവിവരം അടക്കം മുദ്രവച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചു. കോടതിക്ക് ഇവ വിശദമായി പരിശോധിക്കാമെന്നും എന്നാല്‍ രാജ്യസുരക്ഷാക്കാര്യമായതിനാല്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറുകയോ പുറത്തുവിടുകയോ ചെയ്യരുതെന്ന് കേന്ദ്രം അഭ്യര്‍ഥിച്ചു. ആ വാദം അംഗീകരിച്ച കോടതി വിലവിവരമടക്കമുള്ള രേഖകള്‍ പൂര്‍ണമായും പരിശോധിച്ചു. അഴിമതിയോ ക്രമക്കേടോ ഉണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു കോടതിയുടെ ദൗത്യം. നടപടികളിലോ വില നിര്‍ണയത്തിലോ അതില്ലെന്ന് കണ്ടെത്തി.
വിമാനത്തിന്റെ ഗുണനിലവാരം വിശദീകരിക്കാന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെക്കാള്‍ യോഗ്യതയുള്ളവരില്ല. അതിനാല്‍ ആയുധ ഇടപാടുകളുമായി ബന്ധമുള്ള എയര്‍മാഷല്‍ വി.ആര്‍ ചൗധരിയേയും മറ്റു രണ്ട് ഉദ്യോഗസ്ഥരെയും കോടതി വിളിച്ചുവരുത്തി അഭിപ്രായം തേടി. വിഷയം വിശദമായി ചര്‍ച്ച ചെയ്തു. അതിനുശേഷമാണ് കേസ് വിശദമായി പഠിച്ച് വിധി പറയാന്‍ മാറ്റിവച്ചത്.
ആരോപണങ്ങളില്‍ പഴുതടച്ചുള്ള പഠനമാണ് കോടതി നടത്തിയത്.അതിനാല്‍ ഇനി ഹര്‍ജിക്കാര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ ഒന്നുമില്ലാതായി, അതോടെ ജെപിസി വേണമെന്നായി ആവശ്യം.
















