നെടുമ്പാശേരി: തിരുവനന്തപുരം വിമാനത്താവളം സിയാല്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനലും 40 മെഗാവാട്ടായി ഉയര്‍ത്തിയ സൗരോര്‍ജ പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം വിമാനത്താവളത്തിന് സ്ഥലം നല്കിയപ്പോള് തന്നെ ചില കരാറുകള്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന് നിര്‍മിക്കാനും നടത്താനും കഴിയാത്ത സാഹചര്യത്തിലാണ് സിയാല്‍ എന്ന സ്ഥാപനം ഉണ്ടായതും അതിന്റെ നേതൃത്വത്തില്‍ വിമാനത്താവളം പണിതതും. കണ്ണൂര്‍ വിമാനത്താവളം ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്ത സിയാല്‍ ഇന്ന് ഒരു എയര്‍പോര്‍ട്ട് ഓപറേറ്റര്‍ എന്ന നിലയില്‍ വളര്‍ന്നു. 100 കോടി രൂപയോളം നിക്ഷേപമുള്ള സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലാഭവിഹിതമായി 230 കോടിയോളം രൂപ സിയാല്‍ നല്കി. സൗരോര്‍ജ പ്ലാന്റുകളുടെ നിലവിലെ സ്ഥാപിതശേഷിയായ 30 മെഗാവാട്ടില്‍ നിന്ന് 40 മെഗാവാട്ടായി ഉയര്‍ത്തി. 5.1 മെഗാവാട്ട് സൗരോര്‍ജ്ജ കാര്‍പോര്‍ട്ട് സ്ഥാപിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ കാര്‍പോര്‍ട്ടുള്ള വിമാനത്താവളമെന്ന റെക്കോഡും സിയാലിന് ലഭിച്ചു.
കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി മുഖ്യാതിഥിയായിരുന്നു. എംഡി: വി.ജെ. കുര്യന്, സിയാല്‍ ഡയറക്ടര്‍ എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, മന്ത്രി കടകംപിള്ളി സുരേന്ദ്രന്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: