തിരുവനന്തപുരം: കടലാസ് സംഘടനയായ ഹിന്ദു പാര്‍ലമെന്റിനെ മുന്‍ നിര്‍ത്തി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിന് തിരിച്ചടി. തുലാമാസ പൂജയ്‌ക്കു നട തുറന്നപ്പോള്‍ പമ്പയിലുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ ഹിന്ദുപാര്‍ലമെന്റിന്റെ ഗൂഢാലോചനയായിരുന്നെന്ന് ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം നവോത്ഥാന സംഘടനകളുടെ യോഗം വിളിക്കാനും മുന്നില്‍ നിന്നത് സുഗതനായിരുന്നു എന്നത് ഗൂഢാലോചനയുടെ ആഴം കുടുതല്‍ വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ ആശയമായി യോഗത്തില്‍ അടിച്ചേല്‍പ്പിച്ച വനിതാ മതില്‍ നടപ്പാക്കാന്‍ രൂപീകരിച്ച സമിതിയുടെ ജോയിന്റ് കണ്‍വീനറായി നിയോഗിച്ചതും ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി കൂടിയായ സുഗതനെ.
ഇതെച്ചൊല്ലി സിപിഎമ്മില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സുഗതന്‍ ആര്‍എസ്എസ് കാരനും സിപിഎം വിരുദ്ധനുമെന്നാണ് ആരോപണം. സുഗതനോട് ഉത്തരവാദിത്തം ഒഴിയാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടായിരുന്ന ഇയാളെ സ്വഭാവ ദൂഷ്യമടക്കമുള്ള കാരണങ്ങളാല്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഈശ്വറുമായി ചേര്‍ന്ന് ഹിന്ദു പാര്‍ലമെന്റ് എന്ന സംഘടനയുമായി രംഗത്തു വന്നു. ഹിന്ദു ഐക്യവേദിക്ക് ബദല്‍ എന്ന നിലയിലായിരുന്നു ഈ സംഘടന.
ശബരിമല സുപ്രീം കോടതി വിധി വന്നപ്പോള്‍ യുവതികളെ തടയുമെന്ന് ആദ്യം പ്രഖ്യാപിച്ച സംഘടന ഹിന്ദു പാര്‍ലമെന്റാണ്. പിന്നീട് മുഖ്യമന്ത്രിയുമായി ധാരണയിലെത്തി. തുലാമാസ പൂജയ്‌ക്ക് രണ്ട് ദിവസം മുന്‍പ് സുഗതന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പമ്പയില്‍ സംഘര്‍ഷമുണ്ടാക്കി അതിന്റെ ഉത്തരവാദിത്തം സംഘ പരിവാറിന്റെ മേല്‍ കെട്ടിവെക്കുകയായിരുന്നു ലക്ഷ്യം. ആ നീക്കം പരാജയപ്പെട്ടു.
തുടര്‍ന്നാണ് ഹിന്ദു പാര്‍ലമെന്റിനെ മുന്‍നിര്‍ത്തി വനിതാ മതില്‍ തീര്‍ക്കാനുള്ള നീക്കം. യോഗത്തില്‍ പങ്കെടുത്തവരോട് ചര്‍ച്ചയൊന്നുമില്ലാതെ വനിതാ മതില്‍ തീര്‍ക്കുമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. സിപിഎമ്മിന്റെ രാഷ്‌ട്രീയ തീരുമാനം അടിച്ചേല്‍പ്പിച്ചതിനെതിരെ സംഘാടക സമിതിയില്‍ ഉള്‍പ്പെട്ടിരുന്ന സംഘടനകള്‍ തന്നെ രംഗത്തു വന്നു.
















