കൊച്ചി: മുഖ്യമന്ത്രി പിണറായിയുടെ ദുരഭിമാനം മൂലം ശബരിമലയിലുണ്ടായ ദുരവസ്ഥ നീക്കാന്‍ നടപടി വേണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിനോട് പാര്‍ലമെന്റ്അംഗങ്ങള്‍. വിഷയം ആത്മരക്ഷാ സന്ദേശമായി കണക്കാക്കി, സംസ്ഥാന തലവന്‍ എന്ന നിലയില്‍ അധികാരം വിനിയോഗിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എംപിമാരായ സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി, വിനോദ് സോങ്കര്‍, നളിന്‍ കട്ടീല്‍ എന്നിവരുടേതാണ് ആവശ്യം. നാവിക വാരാഘോഷങ്ങള്‍ക്കെത്തിയ ഗവര്‍ണറെ കൊച്ചിയില്‍ എംപിമാര്‍ കണ്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും സംഘത്തിലുണ്ടായിരുന്നു.ശബരിമല വിഷയം അന്വേഷിച്ച് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചതാണ് എംപിമാരെ.
നിവേദനത്തിന്റെ പൂര്‍ണരൂപം:
ലോക തീര്‍ഥാടകരെ ആകര്‍ഷിക്കുന്ന ശബരിമല, ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത പുള്ളിയായി മാറിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കുമല്ല. സംസ്ഥാന തലവനെന്ന നിലയില്‍ യുക്തമായ നടപടിയെടുക്കാന്‍ ചില സുപ്രധാന വിവരങ്ങള്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. തക്ക കാരണമില്ലാതെ, ദൗര്‍ഭാഗ്യകരമായ നിരോധനാജ്ഞ നിലനില്‍ക്കുന്ന ആരാധനാലയം ഇന്ത്യയിലോ ലോകത്തിലോ ഇല്ല. ശബരിമലയില്‍ സിപിഎം നയിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ ദുര്‍വൃത്തികൂടിയായപ്പോള്‍ ഭക്തര്‍ക്ക് ദുരിതം ഇരട്ടിച്ചു.
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, താമസസൗകര്യം, ശൗചാലയം തുടങ്ങി അടിസ്ഥാന സൗകര്യമൊന്നും ഒരുക്കിയിട്ടില്ല. പകര്‍ച്ചവ്യാധി ഭീഷണി വലുതാണ്. കച്ചവടമില്ലാത്തതിനാല്‍ കടകളും ഭക്ഷണശാലകളും അടച്ചു. കടക്കെണിയില്‍പെട്ടതിനാല്‍ ആത്മഹത്യയല്ലാതെ വഴയില്ലെന്ന് പല കച്ചവടക്കാരും പറയുന്നു.
സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് മാനസികമായും ഉപദ്രവിച്ചു. കൊച്ചുകുട്ടികളടക്കം നാമം ജപിക്കുകയും ഭജന പാടുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ജാമ്യം നല്‍കാതെ കള്ളക്കേസുകള്‍ ചുമത്തി. കേന്ദ്രമന്ത്രിയെവരെ പോലീസ് ദ്രോഹിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെതിരേ മര്യാദകെട്ട, പരുഷമായ പോലീസ് നടപടിയുണ്ടായി. ഹിന്ദു ഐക്യവേദിയുടെ ജനകീയ അധ്യക്ഷ കെ.പി. ശശികലക്കെതിരേ ഏറ്റവും മോശപ്പെട്ട അനുഭവമായിരുന്നു.
ഉയര്‍ന്ന നേതാവായ ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ശബരിമലയിലേക്ക് പോകുമ്പോള്‍ അറസ്റ്റ് ചെയ്തു. അന്നുമുതല്‍ ദിവസവും കേസുകള്‍ ചുമത്തി, അദ്ദേഹത്തിന്റെ ആരോഗ്യം പോലും പരിഗണിക്കാതെ, ജയിലില്‍നിന്ന് ജയിലുകളിലേക്ക് കൊണ്ടുപോയി, സംസ്ഥാനം മുഴുവന്‍ ചുറ്റിക്കുകയാണ്. രണ്ടാഴ്ചയായി അദ്ദേഹം ജയലിലാണ്. പ്രായംചെന്നവര്‍ക്കോ കുട്ടികള്‍ക്കോ പോലും പോലീസ് പരിഗണന നല്‍കുന്നില്ല. സാധാരണഭക്തര്‍ക്ക് ശബരിമല തീര്‍ഥാടനം ഇന്ന് പേടിസ്വപ്‌നമാണ്.
അടിസ്ഥാന സൗകര്യമില്ലായ്‌മയും പോലീസ് പീഡനവും തീര്‍ഥാടകരെ മലയില്‍ നിന്നകറ്റുന്നു. ഇത് അങ്ങേയ്‌ക്കറിയാവുന്നതുപോലെ തീര്‍ഥാടകരേയും ക്ഷേത്രത്തിലെ വരുമാനവും കുറയ്‌ക്കുന്നു. ശബരിമല സ്ഥിതിവിശേഷം മൂലം സംസ്ഥാനത്തെ വരുമാനവും കുറഞ്ഞെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം.
ശബരിമലയില്‍ സാധാരണനില അതിവേഗം വരണം. സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഇന്നത്തെ സ്ഥിതി ഒറ്റ ദിവസംപോലും ഇനി അനുവദിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരഭിമാനത്തിന് ഇതിനകം വലിയ വിലനാം നല്‍കിക്കഴിഞ്ഞു. ശബരിമലയില്‍ നാമം ജപിച്ചതിന് ശിക്ഷിക്കപ്പെട്ട നിരപരാധികളായ വിശ്വാസികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉറപ്പാക്കണം. ക്ഷേത്രത്തിലെ മൗലികാവകാശ ലംഘനം അടിയന്തരമായി അവസാനിപ്പിക്കണം.
ശബരിമലയില്‍ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇത് പാര്‍ലമെന്റ് സംഘത്തിന്റെ ആത്മരക്ഷാ സന്ദേശമായി കണക്കാക്കണമെന്നും നിവേദനം പറയുന്നു.
















