തൃശൂര്‍: മാര്‍ക്സിസ്റ്റ് സഹയാത്രികരായ ദീപ നിശാന്തും എം.ജെ. ശ്രീചിത്രനും ഉള്‍പ്പെട്ട കവിതാ മോഷണക്കേസ് വഴിത്തിരിവില്‍. കലേഷിന്റെ കവിത മോഷ്ടിച്ചതില്‍ ഇരുവര്‍ക്കും വ്യക്തമായ പങ്ക്. സംഭവത്തില്‍ ക്ഷമാപണം നടത്തി ദീപ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലും കലേഷിനെ അപമാനിക്കുകയാണ്. കലേഷ് കവിത മോഷ്ടിച്ചതല്ല എന്ന് തനിക്ക് ഇന്നലെ ബോധ്യപ്പെട്ടുവെന്നും അതേവരികള്‍ തന്റെ പേരില്‍ വന്നത് എങ്ങനെയെന്ന് വിശദീകരിക്കാനാകില്ലെന്നും ഉരുണ്ട് കളിക്കുകയാണ് ദീപ ഈ പോസ്റ്റിലും.
2011ല്‍ കലേഷ് എഴുതിയ കവിത ദീപയെക്കുറിച്ച് താനെഴുതിയത് എന്ന മട്ടില്‍ എം.ജെ. ശ്രീചിത്രന്, ദീപയ്ക്ക് വാട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു. ഒരു വര്‍ഷം മുന്പാണിത്. കവിത സൂക്ഷിച്ച് വച്ചിരുന്ന ദീപ ഈയടുത്ത് അത് സ്വന്തം പേരില്‍ എകെപിസിടിഎ മാഗസിന് പ്രസിദ്ധീകരണത്തിന് നല്കി. ദീപ തന്നെ നേരിട്ടാണ് കവിത നല്‍കിയതെന്ന് മാഗസിന് എഡിറ്ററും എകെപിസിടിഎ ഭാരവാഹികളും വ്യക്തമാക്കിയതോടെ അവരുടെ പിടിച്ചുനില്‍ക്കാനുള്ള അടവുകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് കവിത കലേഷിന്റേതു തന്നെയെന്ന് സമ്മതിച്ച് ക്ഷമാപണക്കുറിപ്പ് പോസ്റ്റ് ചെയ്തത്.
സംഘപരിവാറിനെ അതിരൂക്ഷമായി കടന്നാക്രമിക്കുന്നതിലൂടെ ശ്രദ്ധ നേടിയ ദീപയും ശ്രീചിത്രനും അടുത്തകാലത്തായി സിപിഎം വേദികളിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. കവിതാ മോഷണത്തിലൂടെ തനിനിറം വെളിപ്പെട്ടതോടെ ഇരുവര്‍ക്കുമെതിരെ ഇടതു സാംസ്കാരിക പ്രവര്‍ത്തകരിലും അമര്‍ഷം പുകയുകയാണ്. അതിനിടെ എം.ജെ. ശ്രീചിത്രന് ഗജഫ്രോഡെന്ന് വ്യക്തമാക്കി, അധ്യാപകനും ഇടത് സഹയാത്രികനുമായ വിജു നായരങ്ങാടി രംഗത്തെത്തി. പി.പി. രാമചന്ദ്രന്റെ കവിത പകര്‍ത്തി സ്വന്തമെന്ന പേരില്‍ തന്നെ കാണിച്ചയാളാണ് ശ്രീചിത്രനെന്ന് അദ്ദേഹം പറയുന്നു. ഡിഗ്രിക്ക് ഇംഗ്ലീഷില്‍ തോറ്റിട്ടും രണ്ടാം റാങ്കെന്ന് നുണപ്രചാരണം നടത്തി.
കലേഷിന്റെ വിവാദ കവിത നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്സാപ്പില്‍ അയച്ചുകൊടുത്തതില്‍ അത്ഭുതമില്ലെന്നും അധ്യാപകന് ഫേസ്ബുക്കിലെ പോസ്റ്റില്‍ പറയുന്നു. അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തില്‍ കണ്ടിട്ടില്ല. അയാള്‍ ആരെയും വിഴുങ്ങും, അയാള്‍ക്ക് പ്രയോജനപ്പെടാന്‍ പാകത്തില്‍.എന്നാണ് അധ്യാപകന്റെ പോസ്റ്റ് അവസാനിക്കുന്നത്.
വാട്സ്ആപ്പില്‍ കിട്ടിയ പ്രണയലേഖനം സ്വന്തം പേരില്‍ കവിതയാക്കിയ ദീപ നിശാന്തും കാണിച്ചത് വലിയ നെറികേടാണെന്നും ഇരുവരും ഉരുണ്ടുകളിക്കാതെ കലേഷിനോട് മാപ്പ് പറയണമെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ നൂറ് കണക്കിനാളുകള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: