മാനന്തവാടി: സ്വാതന്ത്ര്യസമരചരിത്രത്തിലെ അത്യുജ്ജ്വല ഏടാണ് പഴശ്ശി സമരങ്ങളെന്ന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക്ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍.
മാനന്തവാടിയില്‍ 213ാമത് പഴശ്ശി വീരാഹുതി ദിനാചരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 213 വര്‍ഷം മുന്‍പ് ഇന്ന് നടത്തിയ സ്മൃതിയാത്ര പോലെ വിപുലമായ മറ്റൊരു യാത്ര നടന്നു.
1805 ഡിസംബര്‍ ഒന്നിന് അന്നത്തെ സബ്കളക്ടര്‍ ബാബറുടെ ഔദ്യോഗിക വാഹനത്തില്‍ കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടായിരുന്നു ആ യാത്ര. നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത അത്തരമൊരു യാത്ര അതിന് മുന്‍പ് നടന്നിട്ടില്ലെന്ന് ബാബര്‍ സാക്ഷ്യപ്പെടുത്തുന്നു. പഴശ്ശി രാജാവിന്റെ മഹത്വത്തെയാണ് അത് കാണിക്കുന്നത്. അദ്ദേഹത്തിന് ജനഹൃദയത്തിലുള്ള സ്ഥാനം ഇത് അടിവരയിടുന്നു. ഈ യാത്ര ഇന്നത്തെ പഴശ്ശികുടീരത്തിലാണ് സമാപിച്ചത്. തുടര്‍ന്ന് എല്ലാ ഒദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടന്നത്.
ബ്രിട്ടീഷുകാരെ കിടുകിടെ വിറപ്പിച്ച പഴശ്ശി രാജാവിനോട് മരണാനന്തരം പോലും ബ്രിട്ടീഷുകാര്‍ മാന്യത കാട്ടി. എന്നാല്‍ സിപിഎം നേതാവായ ഇഎംഎസ് നമ്പൂതിരിപ്പാട് കേരള ചരിത്രം- മാര്‍സ്‌കിസ്റ്റ് വീക്ഷണം എന്ന പുസ്തകത്തില്‍ രാജാവിന്റെ കെട്ടിലമ്മയാണ് അദ്ദേഹത്തെ ഒറ്റുകൊടുത്തതെന്ന് പറയുന്നു. പതിനായിരങ്ങള്‍ നിറകണ്ണുകളോടെ അകമ്പടി സേവിച്ച അന്നത്തെ യാത്രയില്‍ സബ്കളക്ടര്‍ ബാബര്‍ രാജാവിന്റെ കെട്ടിലമ്മയെയും മാനന്തവാടിയിലേക്ക് കൊണ്ടുവന്നിരുന്നു. പിന്നീട് അവരെ കോട്ടയത്തെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
ഭാരതത്തിലെ തനത് വിശ്വാസപ്രമാണങ്ങള്‍ക്ക് മുറിവേറ്റ സമയത്തൊക്കെ സ്വാതന്ത്ര്യ സമരം നടന്നതായി അദ്ദേഹം പറഞ്ഞു.
ക്രിസ്തുവിന് 2300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലക്‌സാണ്ടര്‍ എന്ന ലോക ചക്രവര്‍ത്തിയെ തോല്‍പ്പിച്ചത് ഭാരതത്തിലായിരുന്നു. തുടര്‍ന്ന് പല അക്രമകാരികളും ഇവിടെ പറന്നിറങ്ങി. 2000 വര്‍ഷത്തോളം സ്വാതന്ത്ര്യസമരം ഭാരതത്തില്‍ നടന്നു. ചന്ദ്രഗുപ്ത മൗര്യന്‍, റാണാപ്രതാപന്‍, വീരശിവജി തുടങ്ങി താന്തിയതോപ്പി, ഝാന്‍സി റാണി വരെ അത് എത്തിനില്‍ക്കുന്നു. ഇതൊന്നും അഹിംസാസമരങ്ങളായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്‍ ഉദ്ഘാടനം ചെയ്തു. വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സി.പൈതല്‍ അദ്ധ്യക്ഷത വഹിച്ചു.
മീനങ്ങാടി നരനാരായണാശ്രമം മഠാധിപതി സ്വാമി വേദചൈതന്യ, പീപ് ഡയറക്ടര്‍ എസ്. രാമനുണ്ണി, സ്വാഗതസംഘം രക്ഷാധികാരി ഡോ. നാരായണന്‍കുട്ടി, പാലേരി രാമന്‍, സി.കെ. ബാലകൃഷ്ണന്‍, വി.ആര്‍. സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















