തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് സംസ്ഥാന സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മാണത്തിനായി തുക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കുള്ള ധനസഹായം പോലും ഒരു വര്‍ഷം കഴിഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ല.
പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അഞ്ഞൂറിലേറെ പേരെ ഇനിയും സഹായം കിട്ടാനുണ്ടെന്ന് ലത്തീന്‍ അതിരൂപത പറയുന്നു. മാനദണ്ഡം അനുസരിച്ച് ആര്‍ക്കും സഹായം കിട്ടാനില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മാണത്തിനായി തുക അനുവദിച്ച് കൊണ്ട് അഞ്ച് മാസം മുന്പിറങ്ങിയ ഉത്തരവ് ഭേദഗതി ചെയ്ത് വീണ്ടും ഈ മാസം ഉത്തരവിറക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് തുക നല്‍കുന്നത് അനിശ്ചിതമായി നീട്ടാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് ആരോപണം.
തുക ലഭിക്കാതെ തൊഴിലാളികള്‍ ദുരിത ജീവിതം നടത്തുമ്പോഴും ഫണ്ട് ചിലവഴിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്. ഓഖി ദുരിത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ തുകയും ചിലവാക്കിയിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ഓഖി ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചിലവഴിക്കുന്നുവെന്ന് ലത്തീന്‍ സഭ ഉള്‍പ്പെടെ ആരോപിച്ചിരുന്നു. 241 കോടി രൂപയാണ് ഓഖി ദുരന്തത്തിന് ശേഷം പല പദ്ധതികളിലായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്റെ കാല് ശതമാനം പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചില്ല.
അന്ന് കൂടുതലായി നല്കിയ 21.30 കോടി രൂപ ഭാവിയില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ പോലും ഈ തുകയോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള തുകയോ ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: