കൊച്ചി: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ അന്തരിച്ച എം.ഐ. ഷാനവാസി(67)ന് അന്ത്യാഞ്ജലി. കബറടക്കം ഇന്ന് രാവിലെ 11ന് എറണാകുളം കലൂര്‍ തോട്ടത്തുംപടി കബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.40 മുതല്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരെത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കുവേണ്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ റീത്ത് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വയലാര്‍ രവി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്, എംപിമാരായ പ്രൊഫ. കെ.വി തോമസ്, എം.കെ രാഘവന്, കെ.സി വേണുഗോപാല്‍, എന്‍.കെ പ്രേമചന്ദ്രന്, മുന്‍ കേന്ദ്രമന്ത്രി പി.ജെ കുര്യന്, മുന്‍ എംപിമാരായ പി.സി ചാക്കോ, കെ.പി ധനപാലന്, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ. ബാബു, മേയര്‍ സൗമിനി ജെയിന്, തുടങ്ങി നിരവധി പേര് ടൗണ്‍ ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
കരള്‍രോഗ സംബന്ധമായി ചികിത്സയിലിരിക്കെ ചെന്നൈ ക്രോംപേട്ടിലെ ഡോ. റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ ഇന്നലെ പുലര്‍ച്ചെ 1.35നായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 12.50ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല, ബെന്നി ബഹന്നാന്, കെ. ബാബു, എന്‍. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. 2.20ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള ആനി തയ്യില്‍ റോഡിലെ നൂര്ജഹാന് മന്‍സിലില്‍ എത്തിച്ചു.
മരണ സമയത്ത് ചെന്നെയിലെ ആശുപത്രിയിലുണ്ടായിരുന്ന ഭാര്യ ജുബൈരിയത്ത്, മക്കളായ ഹസീബ്, അമീന, മരുമകനും കൊച്ചി മെട്രോയുടെ എംഡിയുമായ എ.പി.എം മുഹമ്മദ് ഹനീഷ്, മരുമകള്‍ തെസ്ന, ഷാനവാസിന്റെ സഹോദരന് ഡോ. ജുനൈദ് റഹ്മാന് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: