അബുദാബി: ഇന്ത്യന്‍ വംശജനായ ഇടം കൈയന്‍ സ്പിന്നര്‍ അജാസ് പട്ടേലിന്റെ ബൗളിങ്ങ് മികവില്‍ ന്യൂസിലന്‍ഡിന് വിജയം. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാനെ അവര്‍ നാല് റണ്‍സിന് തോല്‍പ്പിച്ചു. 176 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ പാക്കിസ്ഥാന് 171 റണ്‍സിന് പുറത്തായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0 ന് മുന്നിലായി.
അരങ്ങേറ്റക്കാരായ അജാസ് പട്ടേല്‍ 59 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ കീശയിലാക്കി. മൂന്നിന് 130 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്ന് 171 റണ്‍സിലേക്ക് പാക്കിസ്ഥാന് മൂക്ക്്കുത്തിവീണു.
പാക്കിസ്ഥാന്റെ അസര്‍ അലി ശക്തമായി ചെറുത്തിന്നു. 136 പന്തില്‍ 65 റണ്‍സ് നേടി അലി അവസാനമാണ് പുറത്തായത്. പട്ടേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആസാദ് ഷെഫീക്ക് 45 റണ്‍സ് നേടി. മറ്റ് ബാറ്റ്സ്മാന്മാര്ക്ക് പിടിച്ചു നില്ക്കാനായില്ല. വാലറ്റനിരക്കാരായ മൂന്ന് ബാറ്റ്സ്മാന്മാര് സംപൂജ്യരായി പുറത്തായി. മുഹമ്മദ് അബ്ബാസ് പൂജ്യം റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ഒന്നാം ഇന്നിങ്ങ്സില്‍ 153 റണ്‍സിന് പുറത്തായി 74 റണ്‍സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്ങ്സില്‍ 249 റണ്‍സ് നേടിയതോടെയാണ് പാക്കിസ്ഥാന്റെ വിജയലക്ഷ്യം 176 റണ്‍സായത്. സ്കോര്‍: ന്യൂസിലന്‍ഡ് 153, 249. പാക്കിസ്ഥാന് 227, 171.
അജാസ് പട്ടേലാണ് കളിയിലെ താരം. രണ്ട് ഇന്നിങ്ങ്സിലുമായി പട്ടേല്‍ 123 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: